തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് കുറച്ചുദിവസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
ഇരുന്നൂറോളം ചലച്ചിത്ര ഗാനങ്ങൾ രചിട്ടുള്ള ചുനക്കര രാമൻകുട്ടിയുടെ തുടക്കം ആകാശവാണിയിലൂടെയായിരുന്നു നിരവധി നാടകഗാനങ്ങളും എഴുതിയിട്ടുണ്ട്. 'ശ്യാമമേഘമെ നീ', 'ഹൃദയവനിയിലെ ഗായികയോ', ‘ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ' തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങൾ രാമൻകുട്ടിയുടേതാണ്.
Also Read: പെട്ടിമുടി ഉരുള്‍പൊട്ടല്‍: ബുധനാഴ്ച കണ്ടെത്തിയത് 3 മൃതദേഹങ്ങൾ, മരണം 55
ആകാശവാണിക്കായി ലളിതഗാനങ്ങൾ രചിച്ചായിരുന്നു അദ്ദേഹത്തിന്‍റെ തുടക്കം. പിന്നീടാണ് നാടകരംഗത്ത് സജീവമാകുന്നത്. കൊല്ലം അസീസി, മലങ്കര തിയേറ്റേഴ്‌സ്, കേരളാ തിയേറ്റേഴ്‌സ്, നാഷണൽ തിയേറ്റേഴ്‌സ്, കൊല്ലം ഗായത്രി എന്നീ നാടക ട്രൂപ്പുകൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ രചിച്ചു.
1978-ൽ പുറത്തിറങ്ങിയ ’ആശ്രമം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദ്യഗാനം രചിച്ചത്. പിജി വിശ്വംഭരന്റെ ചിത്രമായ ‘ഒരു തിര പിന്നെയും തിര’ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. 1936 ജനുവരി19 ന് മാവേലിക്കരയിലെചുനക്കര കാര്യാട്ടിൽ വീട്ടിലാണ് അദ്ദേഹത്തിന്‍റെ ജനനം. പന്തളം എൻഎസ്എസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദം നേടി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രേണുക, രാധിക, രാഗിണി.