ആപ്പ്ജില്ല

ബിജെപിയും കോൺഗ്രസും ഒരേ കൊടിക്കീഴിൽ: എം.എം മണി

ശബരിമല വിഷയത്തിൽ കോൺഗ്രസിനും ബിജെപിക്കും ഒരേ നിലപാടെന്ന് വിമർശിച്ച് എം.എം മണി

Samayam Malayalam 11 Oct 2018, 6:31 pm
ഇടുക്കി: ശബരിമല വിഷയത്തിൽ കോൺഗ്രസ് പാർട്ടി സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമർശിച്ച് വൈദ്യുതി മന്ത്രി എം.എം.മണി. രമേശ് ചെന്നിത്തലക്കും കെ.സുധാകരനും ബിജെപി ജ്വരം ബാധിച്ചിരിക്കുകയാണെന്ന് എം.എം.മണി ഫേസ്ബുക് പോസ്റ്റിൽ എഴുതി. എൻഡിഎയുടെ നേതൃത്വത്തിലാണ് ശരണം വിളികളോടെ സമരം നടക്കുന്നത് എന്നാൽ അതിന് കോൺഗ്രസ് നൽകുന്ന പിന്തുണ ഇരു പാർട്ടികളുടെയും ഒരേ നിലപാടാണ് സൂചിപ്പിക്കുന്നതെന്ന് മണി പോസ്റ്റിൽ പറയുന്നു.
Samayam Malayalam M M Mani


കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരുമെന്ന് ശ്രീധരൻപിള്ള പറയാറുള്ളത് ഗൗരവമായി കാണണമെന്നും മന്ത്രി സൂചിപ്പിക്കുന്നു. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാകുന്ന കാഴ്‌ചയാണ്‌ നാം കണ്ടു വരുന്നത്. ബിജെപിയും കോൺഗ്രസും ഒരേ കൊടിക്കീഴിൽ അണിനിരക്കുന്ന കാഴ്‌ച ശബരിമല വിഷയത്തിൽ ഏറ്റവും പ്രസക്തമാണെന്ന് മന്ത്രി വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച സ്ത്രീയുടെ നിലപാടിനെയും മന്ത്രി പോസ്റ്റിലൂടെ വിമർശിക്കുന്നുണ്ട്. പാർട്ടിയുടെ നാശത്തിൽ കലാശിക്കുമെന്ന് അറിയാമായിരുന്നിട്ടും ഈ നിലപാട് കോൺഗ്രസ് കൈകൊണ്ടത് എന്തിനെന്ന് അറിയാൻ പാഴൂർപടി വരെ പോകേണ്ടതില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് മന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി. എന്നത് ഒരു വസ്തുതയായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രമുഖരായ പല കോൺഗ്രസ് നേതാക്കളും പാർലമെന്റ് ഇലക്ഷനു മുൻപ് ബി.ജെ.പി.യിലെത്തും എന്ന് ബി.ജെ.പി. പ്രസിഡന്റ് ശ്രീധരൻ പിള്ള അടിക്കടി പറയുന്നത് ഈ അവസരത്തിൽ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. ബി.ജെ.പി. യുടെ വർഗ്ഗീയ ഫാസിസത്തിനെ എതിർക്കുമെന്ന് കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും, കേരളത്തിൽ ചില കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ബി.ജെ.പി.യുടെ ആശയം നടപ്പിലാക്കാൻ നിയോഗിച്ചവരെപ്പോലെയാണ്.

ആർ.എസ്.എസ്സുകാർ കൊടുത്ത ഹർജിയിലാണ് ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി വിധി ഉണ്ടായതെന്ന കാര്യവും, ഈ വിധി നടപ്പിലാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണ് എന്ന സത്യവും സൗകര്യപൂർവ്വം മറച്ചുവച്ച് ഒരു വിഭാഗം ജനങ്ങളെ കബളിപ്പിക്കുകയാണ് ബി.ജെ.പി. നേതൃത്വം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. 'ശരണ മന്ത്രം ചൊല്ലിയുള്ള സമരം' എന്നാണ് ബി.ജെ.പി. നേതാക്കൾ പറയുന്നതെങ്കിലും, വളരെ പ്രതിഷേധാർഹവും, കേരള ജനത ലജ്ജിച്ചുപോയതുമായ രീതിയിൽ ബഹുമാന്യനായ മുഖ്യമന്തിയെത്തന്നെ ജാതിപ്പേര് ചേർത്ത് തെറിവിളിക്കുന്ന ദൃശ്യങ്ങൾ വരെ നമ്മൾ കണ്ടതാണല്ലോ. ഇതിൽനിന്നു തന്നെ ഈ സമരത്തിൽക്കൂടി അവർ ഉദ്ദേശിക്കുന്നതെന്തെന്നും, ഈ സമരം ആർക്കു വേണ്ടിയാണ് എന്നതും മനസ്സിലാക്കാവുന്നതാണ്.

ഈ അവസരത്തിലാണ് ഇത്തരം സമരങ്ങളിൽ കോൺഗ്രസ്സുകാർക്ക് അവരുടെ കൊടി ഉപേക്ഷിച്ച്, ബി.ജെ.പി. യുടെ നേതൃത്വത്തിൽ മറ്റ് വർഗ്ഗീയ കക്ഷികളുമായി ചേർന്ന് നടത്തുന്ന സമര പരിപാടികളിൽ പങ്കെടുക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അനുവാദം കൊടുത്തിരിക്കുന്നത്. അതായത് ബി.ജെ.പി.യുടെ കൊടിക്കീഴിൽ അണിനിരക്കാനുള്ള മൗനാനുവാദം. 'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും' എന്ന ചൊല്ലു പോലെ ബി.ജെ.പി. ജ്വരം ബാധിച്ച ചെന്നിത്തലയും, സുധാകരനും മററും വളരെനാളായി ആഗ്രഹിച്ചിരുന്നതും ഇത് തന്നെയാണ്. കോൺ‍ഗ്രസ്സുകാരെയെല്ലാം ഇങ്ങനെ അഴിച്ചുവിട്ടാൽ കോൺഗ്രസ്സ് പാർട്ടിയിൽത്തന്നെ തിരിച്ചെത്തുമെന്നതിൽ ഉറപ്പില്ല. ഇത് ഇവിടുത്തെ കോൺഗ്രസ് നേതൃത്വത്തിന് നന്നായി അറിയാമായിരുന്നിട്ടും സ്വന്തം പാർട്ടിയുടെ ശവക്കുഴി തോണ്ടുന്ന ഒരു നിലപാട് എടുത്തതിന്റെ രഹസ്യം എന്താണെന്നറിയാൻ പാഴൂർപ്പടി വരെ പോകേണ്ടതില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്