കോഴിക്കോട്: കെഎസ്ആർടിസിയിൽ നിന്ന് എം പാനൽ ജീവനക്കാരെ പിരിച്ചു വിടാനുള്ള നടപടികൾ സർക്കാർ തുടങ്ങി. പിരിഞ്ഞു പോകുന്ന ജീവനക്കാർ ഈ മാസം 20ന് സെക്രട്ടേറിയറ്റിലേക്ക് ലോങ്ങ് മാർച്ച് നടത്തുമെന്ന് സൂചനയുണ്ട്. കൂട്ടപ്പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചതോടെ ഇന്നലെ മൂന്ന് സോണുകളിലുമായി ആയിരത്തോളം സർവീസുകൾ മുടങ്ങി. തിരുവനന്തപുരം സോണിൽ 367 സർവീസുകളും എറണാകുളം സോണിൽ 413 സർവീസുകളും കോഴിക്കോട് സോണിൽ 210 സർവീസുകളുമാണ് ഇന്നലെ മുടങ്ങിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പിരിച്ചുവിടപ്പെട്ട ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ലോങ്ങ് മാർച്ചിൽ പങ്കെടുക്കും. ആലപ്പുഴയിൽ നിന്നാണ് സെക്രട്ടേറിയറ്റിലേക്കുള്ള ലോങ്ങ് മാർച്ച് ആരംഭിക്കുക. 20ന് തുടങ്ങുന്ന ലോങ്ങ് മാർച്ച് 25ന് സെക്രട്ടേറിയറ്റിൽ അവസാനിക്കും. പിഎസ്സി ലിസ്റ്റ് പ്രകാരം രണ്ടു ദിവസത്തിനുള്ളിൽ പുതിയ നിയമനം നടത്തണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. സർക്കാർ ഇതിനായി കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി നൽകിയില്ല. അതിനിടെ, കെഎസ്ആർടിസിയുടെ നിയമന ഉത്തരവ് കൈപറ്റിയവർ വ്യാഴാഴ്ച തന്നെ ജോലിക്ക് ഹാജരാകണമെന്ന് കെഎസ്ആർടിസി എംഡി ഉത്തരവിട്ടു. നിയമനം ലഭിച്ചവർ കെഎസ്ആർടിസി ആസ്ഥാനത്ത് എത്തണമെന്നാണ് നിർദേശം.
(ചിത്രത്തിന് കടപ്പാട്: കേരളകൗമുദി)
(ചിത്രത്തിന് കടപ്പാട്: കേരളകൗമുദി)