ആപ്പ്ജില്ല

സ്വർണക്കടത്ത് വിവാദം; ശിവശങ്കറിന് സസ്‌പെൻഷൻ, പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തൽ

കോൺസുലേറ്റിലെ ഉദ്യോഗസ്ഥയുമായി ഔദ്യോഗിക രീതിയിലല്ലാതെ അടുപ്പം പുലർത്തിയതും ഇഷ്‌ടക്കാരെ നിയമിച്ചതും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ശിവശങ്കരൻ സർവീസിൽ തുടരുന്നത് സർക്കാരിനും മുന്നണിക്കും കളങ്കമുണ്ടാക്കുമെന്ന വിലയിരുത്തലിൽ പാർട്ടി എത്തിയിരുന്നു

Samayam Malayalam 16 Jul 2020, 9:03 pm
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് വിവാദത്തിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്‌തു. പെരുമാറ്റ ചട്ട ലംഘനത്തെ തുടർന്നാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെൻഷൻ.
Samayam Malayalam ശിവശങ്കർ
ശിവശങ്കർ


Also Read: കേരളത്തിൽ ഇന്ന് 722 പേര്‍ക്ക് കൊവിഡ് രോഗബാധ; 228 പേർക്ക് രോഗമുക്തി

ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്ത പത്രസമ്മേളനത്തിലാണ് സസ്‌പെൻഷൻ വിവരം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.

ശിവശങ്കറിനെതിരെ കൂടുതൽ വകുപ്പുതല അന്വേഷണം തുടരും. സർവീസ് ചട്ടങ്ങൾ ലംഘിച്ചു, ബന്ധങ്ങളിൽ ജാഗ്രത പുലർത്തിയില്ല, കോൺസുലേറ്റിലെ ഉദ്യോഗസ്ഥയുമായി ഔദ്യോഗിക രീതിയിലല്ലാതെ അടുപ്പം പുലർത്തി, ഇഷ്‌ടക്കാരെ വിവിധ പദവികളിൽ നിയമിച്ചു എന്നീ കുറ്റങ്ങളാണ് ശിവശങ്കറിനെതിരെ കണ്ടെത്തിയിരിക്കുന്നത്.

Also Read: അന്വേഷണം തുടരുന്നതിനിടെ അറ്റാഷെ രാജ്യം വിട്ടു, മടങ്ങിയത് കേന്ദ്രത്തിൻ്റെ അറിവോടെയെന്ന് റിപ്പോർട്ട്

ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയും അടക്കമുള്ള സമിതിയാണ് ശിവശങ്കറിനെതിരെ അന്വേഷണം നടത്തുന്നത്. സ്ഥിതിഗതികളെ കുറിച്ച് മുഖ്യമന്ത്രി സിപിഎം നേതാക്കളുമായും സിപിഐ മന്ത്രിമാരുമായും നേരത്തെ ചർച്ചനടത്തിയിരുന്നു. ശിവശങ്കരൻ സർവീസിൽ തുടരുന്നത് സർക്കാരിനും മുന്നണിക്കും കളങ്കമുണ്ടാക്കുമെന്ന വിലയിരുത്തലിൽ എത്തുകയും ചെയ്‌തു.

അതിനിടെ സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം തുടരുന്നതിനിടെ യുഎഇ അറ്റാഷെ രാജ്യം വിട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ അന്വേഷിക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. തിരുവനന്തപുരത്ത് നിന്നും ഞായറാഴ്‌ച ഡൽഹിയിലേക്ക് പോയ അറ്റാഷെ റഷീദ് ഖാമിസ് അൽ അഷ്‌മി രണ്ട് ദിവസം മുൻപ് യുഎഇയിലേക്ക് പോകുകയായിരുന്നു. സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ പ്രതികൾ മൊഴി നൽകിയതിന് പിന്നാലെയാണ് അറ്റാഷെ രാജ്യം വിട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്