ആപ്പ്ജില്ല

മാനാഞ്ചിറ സ്‌ക്വയറിന്‍റെ മുഖഛായ മാറുന്നു

മൂന്ന് കോടി ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി നടത്തുന്നത്

Samayam Malayalam 13 Nov 2018, 8:44 pm
കോഴിക്കോട്: കോഴിക്കോട് നഗരത്തിന്‍റെ ഹൃദയഭാഗത്തുള്ള മാനാഞ്ചിറ സ്‌ക്വയറിന്‍റെ മുഖഛായ മാറുന്നു. മൂന്ന് കോടി ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 1.70 കോടിയും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷവും ബാക്കി തുക കോഴിക്കോട് കോര്‍പറേഷനുമാണ് ചെലവഴിക്കുന്നത്. മാനാഞ്ചിറ വര്‍ഷങ്ങളായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ ജീര്‍ണാവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിലാണ് വിനോദ സഞ്ചാര വകുപ്പും കോര്‍പറേഷനും നവീകരണത്തിന് മുന്‍കൈയെടുത്തത്. കലക്ടര്‍ യു വി ജോസിന്റെ പരിശ്രമവും മാനാഞ്ചിറയുടെ നവീകരണത്തിന് മുതല്‍ കൂട്ടായി. മിഠായിതെരുവിന്റെ നവീകരണത്തോടൊപ്പം മാനാഞ്ചിറ സ്‌ക്വയറും നവീകരിക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയതെങ്കിലും സാങ്കേതിക കാരണങ്ങളില്‍പ്പെട്ടാണ് പദ്ധതിക്ക് കാലതാമസം നേരിട്ടത്.
Samayam Malayalam MANANCHIRA.


ഓപ്പണ്‍ എയര്‍ സ്റ്റേജ്, നടപ്പാത മോടിയാക്കല്‍, മഴ ഷെല്‍ട്ടര്‍, പുതിയ വൈദ്യുത വിളക്കുകള്‍, നിലവില്‍ പൊളിഞ്ഞ മതില്‍ഭാഗങ്ങളുടെ പുനര്‍നിര്‍മ്മാണം, ടോയ്‌ലറ്റ് നിര്‍മ്മാണം, പ്രവേശന കവാടത്തിന്റെ സൗന്ദര്യവല്‍ക്കരണം, പുല്‍ത്തകിടിയുടെ മോടികൂട്ടല്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. മാനാഞ്ചിറയുടെ നിലവിലെ കാഴ്ചയില്‍ നിന്നും തികച്ചും വ്യത്യസ്തമായ പുതുകാഴ്ചയാണ് പദ്ധതി നടപ്പാക്കുന്നതിലൂടെ മാനാഞ്ചിറ സ്‌ക്വയര്‍ കൈവരിക്കുകയെന്ന് ആര്‍ക്കിടെക്ട് ആര്‍ കെ രമേശ് പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നവീകരണ പ്രവൃത്തി ഏറ്റെടുത്തത്. നാല് മാസം കൊണ്ട് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ഡോ. എം കെ മുനീര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, ആര്‍ക്കിടെക്ട് ആര്‍ കെ രമേശ് എന്നിവര്‍ പങ്കെടുത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്