മലപ്പുറം: പാലക്കാട് മഞ്ചിക്കാട്ട് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ. വാളയാർ സംഭവം മറച്ചുവയ്ക്കാനായി സർക്കാർ കളിച്ച നാടകമാണോ ഇതെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയോടെയായിരുന്നു മഞ്ചിക്കാട്ട് തണ്ടർ ബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റികൾ കൊല്ലപ്പെട്ടെന്ന വാർത്തകൾ പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് ശ്രീകണ്ഠൻ എംപി സംഭവത്തിൽ ദുരൂഹത ആരോപിച്ചത്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ളതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഈ അടുത്തും താന്‍ അടപ്പാടിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ മേഖലയില്‍ മാവോയിസ്റ്റ് ഭീഷണിയുള്ളതായി ആരും പറഞ്ഞിരുന്നില്ല. നാട്ടുകാര്‍ പോലും അറിയാത്ത മാവോയിസ്റ്റ് സാന്നിധ്യമറിഞ്ഞ് തണ്ടര്‍ ബോള്‍ട്ട് കാട്ടില്‍ പോയി അവരെ കൊന്നെന്ന കഥ സംശയം ജനിപ്പിക്കുന്നതാണ്.' വികെ ശ്രീകണ്ഠന്‍ പറഞ്ഞു.
Also Read: പാലക്കാട് ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി സൂചന
വാളയാറിൽ സഹോദരിമാർ കൊല്ലപ്പെട്ട കേസിൽ പ്രതികളെ വെറുതെ വിട്ടതിനെ വൻ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെ പാലക്കാട്ട് മാവോയിസ്റ്റ് വേട്ട നടന്നെന്ന വാദം ഉയർത്തുന്നത് വിഷയം വഴിതിരിച്ച് വിടാനാണോയെന്ന സംശയമാണ് എംപി ഉയർത്തിയിരിക്കുന്നത്.
മാവോയിസ്റ്റുകൾ ആദ്യം തണ്ടർബോൾട്ട് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് സൂചന. മാവോയിസ്റ്റുകളുടെ ക്യാമ്പ് പ്രദേശത്ത് നടക്കുന്നുവെന്ന സൂചനയെ തുടർന്നാണ് തണ്ടർബോൾട്ട് സംഘം മഞ്ചക്കട്ടി ഊരിലെത്തിയതെന്നും തണ്ടർബോൾട്ട് അസിസ്റ്റന്റ് കമ്മീഷണർ സോളമന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് വെടിയുതിർത്തതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.