ആപ്പ്ജില്ല

VM Kutty Death: മാപ്പിളപാട്ട് കലാകാരൻ വി എം കുട്ടി അന്തരിച്ചു; ജനകീയ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യസ്ഥാനക്കാരൻ

ജനകീയ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യസ്ഥാനങ്ങളില്‍ ഇടംപിടിച്ചയാളായാരിന്നു കുട്ടി. ഗായകൻ, ഗാനരചയിതാവ് സംഗീത സംവിധായകൻ എന്നീ നിലകളില്‍ പ്രശസ്തനാണ്.

Samayam Malayalam 13 Oct 2021, 9:01 am
കോഴിക്കോട്: മാപ്പിളപ്പാട്ട് കലാകാരൻ വി എം കുട്ടി കോഴിക്കോട് വച്ച് അന്തരിച്ചു. 86 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
Samayam Malayalam V M Kutty
വി എം കുട്ടി


ജനകീയ മാപ്പിളപ്പാട്ട് ഗായകരിലെ ആദ്യസ്ഥാനങ്ങളില്‍ ഇടംപിടിച്ചയാളായാരിന്നു കുട്ടി. ഗായകൻ, ഗാനരചയിതാവ് സംഗീത സംവിധായകൻ എന്നീ നിലകളില്‍ പ്രശസ്തനാണ്.

മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങള്‍കൊണ്ട് ജനകീയമാക്കി. ആദ്യ മാപ്പിളപ്പാട്ട് ട്രൂപ്പ് തുടങ്ങിയതും അദ്ദേഹമാണ്. ആറ് പതിറ്റാണ്ടായി മാപ്പിളപ്പാട്ട് രംഗത്തെ സജീവ സാന്നിധ്യമായിരുന്നു വി എം കുട്ടി. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മലപ്പുറം പുളിക്കൽ ജുമ അത്ത് പള്ളിയിൽ നടക്കും.

1972ൽ കവി പി ഉബൈദിന്റെ ആവശ്യപ്രകാരം കാസര്‍കട് നടന്ന സാഹിത്യ പരിഷത്ത് സമ്മേളനത്തിലാണ് മാപ്പിളപ്പാട്ട് ഗാനമേളയായി അവതരിപ്പിച്ചത്.

1935 ഏപ്രിൽ 16ന് മലപ്പുറം ജില്ലയിലെ പുളിക്കലിലാണ് വി എം കുട്ടിയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് അധ്യാപക പരിശീലന കോഴ്സിനും ശേഷം 1985വരെ അധ്യാപകനായി അദ്ദേഹം ജോലി ചെയ്തു വന്നിരുന്നു. പിന്നീട്, സ്വമേധയാ വിരമിച്ച് മാപ്പിളപ്പാട്ട് രംഗത്ത് സജീവമാകുകയും ചെയ്തു.

ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച് 20ാം വയസ്സിൽ കലാജീവിതം തുടങ്ങി. 1965 മുതൽ ഗള്‍ഫ് നാടുകളിലെ വേദികളിൽ വി എം കുട്ടിയുടെ ഗാനവിരുന്നുകള്‍ ധാരാളമായി അരങ്ങേറിയിരുന്നു. 1987ൽ ലക്ഷദ്വീപ് കവറാത്തി സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മുന്നിൽ മാപ്പിളപ്പാട്ടും ഒപ്പനയും അവതരിപ്പിച്ചും വി എം കുട്ടി ശ്രദ്ധ നേടി.

ഉൽപ്പത്തി, പതിനാലാംരാവ്, പരദേശി എന്നീ സിനിമകളിൽ അഭിനയിച്ചു. 7 സിനിമയിൽ പാടിയിട്ടുണ്ട്. മൂന്ന് സിനിമകള്‍ക്കായി ഒപ്പന സംവിധാനം ചെയ്തു. മാര്‍ക്ക് ആന്റണി എന്ന സിനിമയ്ക്ക് വേണ്ടി പാട്ടെഴുതിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്