ആപ്പ്ജില്ല

വെടിയുണ്ടകള്‍ കാണാതായ കേസ്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഗണ്‍മാനും പ്രതിപ്പട്ടികയില്‍

വെടിയുണ്ടകളുടെ വിവരങ്ങള്‍ സനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള 11 പേരും രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്ന് എഫ്‌ഐആര്‍. രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലെ വീഴ്ചയും സ്‌റ്റോക് സംബന്ധിച്ച തെറ്റായ വിവരം പ്രതികള്‍ രേഖപ്പെടുത്തിയതും ചൂണ്ടിക്കാട്ടിയാണ് പോലീസുകാരെ പ്രതികളാക്കിയിരിക്കുന്നത്.

Samayam Malayalam 14 Feb 2020, 11:20 am
തിരുവനന്തപുരം: കേരള പോലീസിന്റെ സായുധ സേനയില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. പതിനൊന്ന് പോലീസുകാര്‍ പ്രതികളായ കേസില്‍ മൂന്നാം പ്രതിയാണ് കടകംപള്ളിയുടെ ഗണ്‍മാനായ സനില്‍ കുമാര്‍. പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലാണ് ഇയാള്‍ പ്രതിയായിട്ടുള്ളത്. ഗുരുതര പരാമര്‍ശങ്ങളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Samayam Malayalam Kadakampally Surendran


എസ് എ പി ക്യാമ്പിലെ ഹവില്‍ദാറായിരുന്ന സനില്‍ കുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതല ഉണ്ടായിരുന്നത്. വെടിയുണ്ടകളുടെ വിവരങ്ങള്‍ സനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള 11 പേരും രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്ന് എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. കനത്ത സുരക്ഷയോടും സൂക്ഷ്മതയോടും കൈകാര്യം ചെയ്യേണ്ടിയിരുന്ന എ കെ 47 തോക്കുകളുടെ തിരകളില്‍ അടക്കം ജാഗ്രതക്കുറവ് ഉണ്ടായെന്നും കണ്ടെത്തി.

രജിസ്റ്റര്‍ സൂക്ഷിക്കുന്നതിലും സ്‌റ്റോക് സംബന്ധിച്ച തെറ്റായ വിവരം പ്രതികള്‍ രേഖപ്പെടുത്തിയതും ചൂണ്ടിക്കാട്ടിയാണ് പോലീസുകാരെ പ്രതികളാക്കിയിരിക്കുന്നത്. വഞ്ചനയിലൂടെ പ്രതികള്‍ അമിതലാഭം ഉണ്ടാക്കിയെന്നും ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ടെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഉന്നത ഉദ്യേഗസ്ഥര്‍ക്കെതിരെ അന്വേഷണം നടന്നിട്ടില്ല.

1996 മുതല്‍ 2018 വരെയുള്ള സമയത്ത് എസ് എ പി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായെന്ന മുന്‍ കമാണ്ടന്റ് സേവ്യറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. 2019 ഏപ്രില്‍ 3 നാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തത്. അതേസമയം, കുറ്റവാളിയെന്ന് തെളിയുന്നതു വരെ സനില്‍ കുമാര്‍ തന്റെ സ്റ്റാഫായി തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സനില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് കരുതി കുറ്റക്കാരനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്