ആപ്പ്ജില്ല

കാർഷിക ബിൽ: കേന്ദ്രം കര്‍ഷകരെ കുരുതി കൊടുക്കുന്നുവെന്ന് മന്ത്രി സുനിൽകുമാർ

സഹകരണ പ്രസ്ഥാനങ്ങളെ ഉപയോഗിച്ച് കുത്തകകളെ ചെറുക്കാനുള്ള ബദൽ സംവിധാനമാണ് കേരളത്തിൽ നടപ്പാക്കുന്നതെന്നും എന്നാൽ കാര്‍ഷിക ബില്ലുകള്‍ സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും മന്ത്രി പറഞ്ഞു

Samayam Malayalam 20 Sept 2020, 2:42 pm
തൃശൂര്‍: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുന്നതിനടെ ബില്ലിനെതിരെ പരസ്യമായി പ്രതിഷേധം അറിയിച്ച് മന്ത്രി വി എസ് സുനിൽകുമാര്‍. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക സമൂഹവും ഒറ്റക്കെട്ടായി ബില്ലിനെതിരെ രംഗത്തു വരണമെന്ന് വിഎസ് സുനിൽകുമാര്‍ ആവശ്യപ്പെട്ടു. മോദി സര്‍ക്കാര്‍ രാജ്യത്തെ 'കര്‍ഷകരെ കുരുതി കൊടുക്കുകയാണെന്നും' മന്ത്രി ആരോപിച്ചു.
Samayam Malayalam VS Sunilkumar
മന്ത്രി വി എസ് സുനിൽകുമാർ


രാജ്യത്തെ കര്‍ഷകര്‍ ഒന്നടക്കം സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. കുത്തകകളെ സഹകരണ പ്രസ്ഥാനങ്ങളെ ഉപയോഗിച്ച് ചെറുക്കാനുള്ള ബദൽ സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും എന്നാൽ വിവാദമായ ബില്ലുകള്‍ ഉപഭോക്തൃസംസ്ഥാനമായ കേരളത്തിന് വലിയ തിരിച്ചടിയാകുമെന്നും സുനിൽകുമാര്‍ വ്യക്തമാക്കി. 'രാജ്യവ്യാപകമായി ലക്ഷക്കണക്കിന് കൃഷിക്കാര്‍ പട്ടിണിയിലാണ്. കര്‍ഷകരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിട്ട കയറ്റുമതി നയത്തിൻ്റെ അനുഭവങ്ങളും നമുക്കു മുന്നിലുണ്ട്.' ഇതിന്‍റെ അടുത്ത തലമുറ പരിഷ്കരണാണ് യാതൊരു ദാക്ഷിണ്യവുമില്ലാതെ സര്‍ക്കാ‍ര്‍ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും ഇതോടെ കാര്‍ഷിക മേഖലയുടെ അവശേഷിക്കുന്ന സംരക്ഷണവും ഇല്ലാതാകുമെന്നും വി എസ് സുനിൽ കുമാര്‍ വ്യക്തമാക്കി.

Also Read: 'ഈ രാജ്യം ഒരു രാജകുടുംബത്തിൻ്റെയും സ്വത്തല്ല': തായ് രാജാവിനെതിരെ ജനങ്ങൾ തെരുവിൽ

കര്‍ഷകരെ സംരക്ഷിക്കാനെന്ന പേരിൽ നിയോഗിച്ച സ്വാമിനാഥൻ കമ്മീഷനെപ്പറ്റി സര്‍ക്കാര്‍ ഒന്നും മിണ്ടുന്നില്ലെന്നും കര്‍ഷകരെ സംരക്ഷിക്കാനാണെങ്കിൽ കമ്മീഷൻ്റെ റിപ്പോര്‍ട്ടുകളിൽ പറഞ്ഞ നിയമനിര്‍മാണം നടത്തണമെന്നും വി എസ് സുനിൽകുമാര്‍ ആവശ്യപ്പെട്ടു.

Also Read: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

പരമ്പരാഗത ചന്തകള്‍ക്ക് പുറത്ത് കര്‍ഷകര്‍ക്ക് വിളകള്‍ വിൽക്കാൻ അനുവദിക്കുന്ന കാര്‍ഷിക ബില്ലുകള്‍ വിളകള്‍ക്ക് മികച്ച വില ഉറപ്പു നൽകുമെന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ വാദം. എന്നാൽ കോൺട്രാക്ട് ഫാമിങ് അടക്കം അനുവദിക്കുന്ന പുതിയ നീക്കം താങ്ങുവില സമ്പ്രദായത്തിന് ഭീഷണിയാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും ആരോപിക്കുന്നു. എന്നാൽ കേന്ദ്രസര്‍ക്കാര്‍ ഇത് രാജ്യസഭയിൽ നിഷേധിച്ചു. വലിയ പ്രതിപക്ഷ ബഹളത്തിനിടെയാണ് ഇന്ന് രാജ്യസഭയിൽ രണ്ട് കാര്‍ഷിക ബില്ലുകള്‍ പാസാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്