തിരുവനന്തപുരം: യുവാക്കളെ സിപിഎം സ്വർണ്ണക്കടത്തിന് ഉപയോഗിക്കുകയാണെന്ന ആരോപണവുമായി ആർഎംപി എംഎൽഎ കെകെ രമ. കൃത്യമായ പരിശീലനം നൽകി പാർട്ടി തീരുമാനിക്കുന്ന ആളുകളെയാണ് റെഡ് വോളന്റിയർ ആക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ അർജുൻ റെഡ് വോളന്റിയർ ആയത് എങ്ങനെയാണെന്നും രമ ചോദിച്ചു.
അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. രാവിലെ പതിനൊന്നു മണിയോടെയാണ് കസ്റ്റംസ് ഓഫീസിൽ അർജുൻ ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം രാത്രി എട്ട് മണിയോടെയാണ് അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വർണ്ണക്കടത്ത് കേസ് പ്രതിയായ ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അർജുനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിപ്പിച്ചത്. കടത്തിയ സ്വർണ്ണം അർജുനെ ഏൽപ്പിക്കാനാണ് നിർദ്ദേശം ലഭിച്ചതെന്ന് ഷെഫീഖ് മൊഴി നൽകി. അർജുനുമായി ഷെഫീഖ് നടത്തിയ ഫോൺ സംഭാഷണമാണ് തെളിവായത്. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അർജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.