കോഴിക്കോട്: കേരളത്തിലെ രതിജീവിതം ഇരുട്ടുള്ള മുറിയില്‍ കറുത്ത പൂച്ചയെ തേടുന്നത് പോലെയാണെന്ന് തുമ്മാരുകുടി. മലയാളിയുടെ ലൈംഗിക ജീവിതം ഇന്ന് ദുരന്തമായി മാറുന്നതിനോടൊപ്പം കേരളത്തിലെ സെക്സ്ന്റെ ഭാവി സ്ത്രീയും പുരുഷനും റോബോര്‍ട്ടും അടങ്ങുന്ന മൂന്ന് പേരായി മാറിയെന്ന് മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു.
കേരള സാഹിത്യോത്സവത്തിന്റെ അഞ്ചാം പതിപ്പിന്റെ രണ്ടാം ദിവസം വേദി തൂലികയില്‍ 'മലയാളികളുടെ രതിജീവിതം' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു മുരളി തുമ്മാരുകുടി. അഞ്ജനാ ശങ്കറാണ് സംവാദം നയിച്ചത്. ആഗോള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലെ ഇടപെടല്‍ കൊണ്ടും നവീന ആശയങ്ങള്‍ സജീവമായി പരിചയപ്പെടുത്തുന്ന എഴുത്തുകളിലൂടെയും ശ്രദ്ധേയനാണ് മുരളി തുമ്മാരുകുടി.
Also Read: 'രാജ്യത്തിനാവശ്യം സ്വതന്ത്ര ചിന്തകരെ'; CAAക്കെതിരെ പ്രക്ഷോഭത്തിനിറങ്ങിയ വിദ്യാര്‍ഥികളെ അഭിനന്ദിച്ച് തസ്ലിമാ നസ്രീന്
നീലച്ചിത്രങ്ങളിലൂടെയാണ് മലയാളിയുടെ രതിജീവിതത്തിലെ ചിന്തകള്‍ വളര്‍ന്നു വരുന്നത്. മലയാളിയുടെ രതിജീവിതത്തെ കുറിച്ച് സമൂഹത്തില്‍ അറിവും കഴിവും ഉള്ളവര്‍ വളരെ സീരിയസായി എഴുതുന്നില്ലെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. സെക്സിനെ കുറിച്ച് 'വനിത' മാസികയില്‍ സീരീസ് എഴുതുന്നതിനുള്ള പ്രധാന കാരണവും എന്താണെന്ന് തുമ്മാരുകുടി ചൂണ്ടിക്കാണിച്ചു.
സെക്സിനെ കുറിച്ച് വനിതയിലൂടെ മാത്രമേ താന്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ചിന്തകൾ വായനക്കാരിലേക്ക് എത്തിക്കാൻ സാധിക്കൂ. അതേ സമയം, കുട്ടികളിലേക്കും സെക്സിനെ കുറിച്ചുള്ള ചിന്തകൾ വനിതയിലൂടെ എത്തിക്കാന്‍ കഴിയുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും തുമ്മാരുകുടി കൂട്ടിച്ചേർത്തു. മലയാളികള്‍ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നവരാണ്. എന്നാല്‍ മലയാളികള്‍ക്ക് സെക്സിന് വേണ്ടി നല്‍കിയിരിക്കുന്ന സമയവും സ്ഥലവും പരിമിതമാണെന്ന് അദ്ദേഹം പറഞ്ഞു.
Also Read: കുറ്റാന്വേഷണം ഒരു കലയാണ്; കുറ്റാന്വേഷണ അനുഭവങ്ങൾ പങ്കുവെച്ച് ലോക്നാഥ് ബെഹ്റ
സെക്സ് നോര്‍മല്‍ ആവുകയും സ്വാഭാവികമായി മലയാളികള്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുകയും ചെയ്യണമെന്ന് അദ്ദേഹം ഊന്നി പറഞ്ഞു. സെക്സ് എഡ്യൂക്കേഷന്‍ ആര്‍ക്കാണ് വേണ്ടതെന്നുള്ള ഒരു ചോദ്യം ഇന്ന് നിലനില്ക്കുന്നു. സെക്സിനെ കുറിച്ചുള്ള ഒരു തെറ്റായ ധാരണ പൊതുസമൂഹത്തിന് ഉണ്ടെന്നും എന്നാല്‍ വിവാഹം കഴിഞ്ഞ 40 വയസിന് മുകളിലുള്ള സ്ത്രീക്കും പുരുഷനുമാണ് സെക്സ് വിദ്യാഭ്യാസം വേണ്ടത്. വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് സെക്സ് എഡ്യൂക്കേഷന്‍ ആവശ്യമാണ്. ഓരോ പ്രായത്തിനനുസരിച്ച് അത് നല്‍കുകയാണ് വേണ്ടതെന്നും ഒന്‍പതാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ മാത്രം ഒതുങ്ങി പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.