കണ്ണൂര് : കണ്ണൂർ കോർപറേഷനിൽ ഡെപ്യൂട്ടി മേയർക്കെതിരെ നടന്ന അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫിനു വോട്ടു ചെയ്ത മുസ്ലിം ലീഗ് കൗൺസിലറെ പാർട്ടി പുറത്താക്കി. പാർട്ടി വിപ്പ് ലംഘിച്ച കെപിഎ സലീമിനെ ആണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്. പാർട്ടിയുടെ തീരുമാനം ലംഘിക്കുകയും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനുമാണ് നടപടി. പാർട്ടിയെ വെല്ലുവിളിക്കുന്ന രീതിയിൽ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്ന ഒരാൾക്കു പോലും പാർട്ടിയിൽ സ്ഥാനമുണ്ടാകില്ലെന്ന് മുസ്ലീം ലീഗ് ജില്ലാ നേതൃത്വം അറിയിച്ചു.
Also Read: കണ്ണൂർ കോർപറേഷൻ: യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി; പി.കെ രാഗേഷ് പുറത്ത്
കണ്ണൂർ കോർപ്പറേഷനിൽ എൽഡിഎഫ് നടത്തിയ സർജിക്കൽ സ്ട്രൈക്കാണ് മുഖ്യശത്രുവും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷിനെ വീഴ്ത്തിയത്. യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗും കോൺഗ്രസ് വിമത നേതാവുമായ പി കെ രാഗേഷും തമ്മിലുള്ള ഭിന്നത മുതലെടുക്കാമെന്ന വ്യക്തമായ കണക്കുകൂട്ടിലാണ് എൽഡിഎഫ് നേതാക്കൾ കഴിഞ്ഞയാഴ്ച്ച കലക്ടർക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. മുസ്ലീം ലീഗിലെ ആഭ്യന്തര കലഹം മുതലെടുക്കാമെന്ന വ്യക്തമായ തന്ത്രവും ഇതിനു പിന്നിലുണ്ടായിരുന്നു.
കഴിഞ്ഞ കുറെക്കാലമായി മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിനോട് ഇടഞ്ഞു നിൽക്കുന്ന കെ പി എ സലീമിന്റെ പിൻതുണ ഉറപ്പിക്കാനും എൽഡിഎഫിനായി. ഇതോടെ കോര്പറേഷനില് യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമാവുകയും ചെയ്തു. യൂത്ത് ലീഗിലെ ഒരു വിഭാഗം പി കെ രാഗേഷിനെതിരെ ശക്തമായി നീങ്ങിയതും യുഡിഎഫിന് തിരിച്ചടിയായി. ഇതിനു തെളിവായി ചാലാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു യുത്ത് ലീഗ് നേതാവിന്റെ രഹസ്യ നീക്കങ്ങൾ ശബ്ദരേഖ വഴി ഇതിനകം പുറത്തായിട്ടുണ്ട്.
Also Read: കണ്ണൂർ കോർപറേഷനിൽ അവിശ്വാസ പ്രമേയത്തിനിടെ നാടകീയ രംഗങ്ങൾ
സമവായ ചർച്ചയിൽ പി കെ രാഗേഷ് മുസ്ലീം ലീഗ് ഉന്നയിച്ച ആവശ്യങ്ങൾ ഒടുവിൽ അംഗീകരിച്ചിരുന്നുവെങ്കിലും പള്ളിക്കുന്ന് ബാങ്കിൽ നിന്നും ലീഗ് കൗൺസിലറുടെ ഭർത്താവിനെയടക്കം ജോലിയിൽ നിന്നും പിരിച്ചുവിട്ട സംഭവം അണികളിലും ഒരു വിഭാഗം നേതാക്കളിലും അണയാതെ കിടന്നിരുന്നു. കെ പി എ സലീമടക്കമുള്ള മുസ്ലീം ലീഗിലെ ഒരു വിഭാഗം പി കെ രാഗേഷിന്റെ ഏകാധിപത്യ പ്രവണതകൾ അംഗീകരിക്കാൻ കഴിയില്ലെന്നു പറഞ്ഞാണ് മുസ്ലിം ലീഗ് നേതൃത്വം നൽകിയ വിപ്പു പോലും മറികടന്ന് എൽഡിഎഫിന് വോട്ടു ചെയ്തത്.
ഇതിനിടെ നേതൃത്വത്തിന്റെ നിർദേശം മറികടന്നു കൊണ്ട് ചില യുത്ത് ലീഗ് നേതാക്കൾ എൽഡിഎഫുമായി നടത്തിയ രഹസ്യ ഗൂഡാലോചനയുടെ വിവരങ്ങളും പാർട്ടിക്ക് ലഭിച്ചതായി മുസ്ലീം ലീഗ് ജില്ലാ നേതാക്കളിലൊരാൾ അറിയിച്ചു. ചാലാട് ഭാഗത്തെ ഒരു യൂത്ത് ലീഗ് നേതാവ് ഈ കാര്യത്തെ കുറിച്ച് പറയുന്നതായ ശബ്ദരേഖയാണ് ലഭിച്ചത്. രണ്ടാഴ്ച മുമ്പ് ഇതിനായുള്ള ഗൂഡാലോചന ഒരു യൂത്ത് ലീഗ് നേതാവിന്റെ വീട്ടിൽ നടന്നിട്ടുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നു. വരാൻ പോകുന്ന മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്ന ഒരു വനിതാ കൗൺസിലർ അടക്കം മൂന്നു പേർ മറുകണ്ടം ചാടുമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. പാർട്ടി തലത്തിൽ അന്വേഷണം നടത്തി വിമത പ്രവർത്തനത്തിന് നേതൃത്വം നൽകിയ യൂത്ത് നേതാവിനെതിരെയും നടപടിയെടുക്കുമെന്നാണ് സൂചന.
Also Read: 12 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; സംസ്ഥാനത്ത് 40 രോഗികൾ
മാർച്ച് അവസാനം നിലവിലുള്ള മേയർ സുമാ ബാലകൃഷ്ണൻ രാജിവെച്ച് മുസ്ലീം ലീഗ് സീനിയർ വനിതാ നേതാവായ സി സീനത്തിന് മേയർ സ്ഥാനം കൈമാറേണ്ടതായിരുന്നു. എന്നാൽ സീനത്ത് മേയറാവുന്നതിനോട് മുസ്ലീം ലീഗിലെ ഒരു വിഭാഗം നേതാക്കൾക്കും യൂത്ത് ലീഗിനും താൽപര്യമുണ്ടായിരുന്നില്ല. സീനത്തിനെ മേയറാവാൻ അനുവദിക്കില്ലെന്നു യൂത്ത് ലീഗിലെ ഒരു വിഭാഗം നേതാക്കൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ എൽഡിഎഫിന്റെ നീക്കങ്ങൾക്ക് ഇവർ ശക്തി പകർന്നത്.