തോൽവി പരിശോധിക്കാൻ പ്രത്യേക സമിതി
2021 നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പരിശോധിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകി. ശനിയാഴ്ച ചേർന്ന സ്ലീം ലീഗ് നേതൃയോഗത്തിലാണ് തീരുമാനം. ഒരോ മണ്ഡലത്തിലേയും സാഹചര്യം സമിതി പ്രത്യേകമായി പരിശോധിക്കും. ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാം, കെ എം ഷാജി, പി കെ ഫിറോസ്, എൻ ഷംസുദ്ദീൻ, കെ പി എ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി പി ചെറിയ മുഹമ്മദ്ദ്, കുട്ടി അഹമ്മദ് കുട്ടി, പി എം സാദിഖലി എന്നിവർ ഉൾപ്പെടുന്ന പ്രത്യേക സമിതിയാണ് തെരഞ്ഞെടുപ്പ് സാഹചര്യം പരിശോധിക്കുക.
നിലപാട് വ്യക്തമാക്കിയത് സംസ്ഥാന ഭാരവാഹി യോഗത്തിൽ
വിവാദ വിഷയങ്ങൾ വേട്ടയാടുന്നതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്ന് കെ എം ഷാജി. കേസുകളും ആരോപണങ്ങളും നേരിടുന്നതിനാലാണ് മണ്ഡലം മാറാൻ ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിൽ ഷാജി തന്നെയാണ് ഈ വിഷയം അവതരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഷാജിക്ക് പിന്നാലെ സംസാരിച്ച മുതിർന്ന നേതാക്കൾ അടക്കമുള്ളവർ ഇക്കാര്യം ശരിവെച്ചു.
അഴീക്കോട് മണ്ഡലത്തിൽ നിർബന്ധിച്ച് മത്സരിപ്പിച്ചു
അഴീക്കോട് മണ്ഡലത്തിൽ നിർബന്ധിച്ച് മത്സരിപ്പിക്കുകയായിരുന്നുവെന്ന് കെ എം ഷാജി യോഗത്തിൽ വ്യക്തമാക്കി. അഴീക്കോട്ടേക്കില്ലെന്ന് ആയിരം തവണ പറഞ്ഞിട്ടും മണ്ഡലത്തിൽ നിർബന്ധിച്ച് മത്സരിപ്പിച്ചു. തോൽക്കുമെന്ന് ബോധ്യമുള്ളതിനാലാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. ആവർത്തിച്ച് പറഞ്ഞിട്ടും അഴീക്കോട് തന്നെ മത്സരിക്കാൻ നേതൃത്വം ആവശ്യപ്പെട്ടുവെന്നും ഷാജി യോഗത്തിൽ തുറന്നടിച്ചു. അഴീക്കോട് മണ്ഡലത്തിൽ ഷാജിക്കുണ്ടായ തിരിച്ചടി മുസ്ലീം ലീഗിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഷാജിക്കെതിരെ സിപിഎം ആരോപണങ്ങൾ ശക്തമാക്കിയതിന് പിന്നാലെയാണ് തോൽവി സംഭവിച്ചതെന്ന പ്രത്യേകതയുമുണ്ട്.
ഷാജിയുടെ തോൽവി തിരിച്ചടിയായെന്ന് വിലയിരുത്തൽ
കെ എം ഷാജിയുടെ ആരോപണം മുസ്ലീം ലീഗ് സംസ്ഥാന ഭാരവാഹി യോഗം ശരിവെച്ചുവെന്നാണ് റിപ്പോർട്ട്. അഴിക്കോട് മണ്ഡലത്തിൽ ഷാജിക്കുണ്ടായ തിരിച്ചടി ലീഗിന് കനത്ത തിരിച്ചടിയായെന്ന് അഭിപ്രായമുയർന്നു. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായെന്നും വിമർശനങ്ങൾ ഉൾക്കൊള്ളുന്നതായും മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. പാർട്ടിയുടെ അടിത്തട്ട് മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിലെ ശക്തമായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പാർട്ടിയുടെ സംഘടനാ രീതികളില്‍ അഴിച്ചുപണി ആവശ്യമാണെന്ന് മുസ്ലീം ലീഗ് നേതൃയോഗത്തിൽ കെ എം ഷാജി വ്യക്തമാക്കിയിരുന്നു.
സിപിഎം പ്രചാരണങ്ങളെ ചെറുക്കാനായില്ല
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം നടത്തിയ പ്രചാരണങ്ങളെ ശരിയായ രീതിയിൽ പ്രതിരോധിക്കാൻ സാധിച്ചില്ലെന്ന് മുസ്ലീം ലീഗ് വിലയിരുത്തി. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപായി ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള കുഞ്ഞാലിക്കൂട്ടിയുടെ തീരുമാനം അനിവാര്യമായിരുന്നു. എന്നാൽ സിപിഎം നടത്തിയ പ്രചാരാണത്തിൽ പാർട്ടി പ്രതിരോധത്തിലായി. യുഡിഎഫ് അധികാരത്തിലെത്തിയാൽ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകുമെന്നും യുഡിഎഫിനെ നിയന്ത്രിക്കുന്ന ശക്തിയായി ലീഗ് മാറുമെന്ന സിപിഎം പ്രചാരണത്തെ ചെറുക്കാൻ ലീഗിനായില്ല. ഇതോടെ ഈ പ്രചാരണം യുഡിഎഫിനെയാകെ ബാധിച്ചു. കേരളാ കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതും തിരിച്ചടിയായെന്നും യോഗം വിലയിരുത്തി.
ചിത്രത്തിന് കടപ്പാട്: km shaji/pk kunhalikutty/facebook