ആപ്പ്ജില്ല

ശബരിമല: എൻ.കെ പ്രേമചന്ദ്രൻ സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിച്ചു

സഭയിലെ അംഗങ്ങളാരും ബില്ലിനുള്ള അവതരണാനുമതിയെ എതിർത്തില്ല. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടത് ഉള്‍പ്പടെ നാല് സ്വകാര്യ ബില്ലുകളാണ് എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിച്ചത്.

Samayam Malayalam 21 Jun 2019, 5:02 pm
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിനെതിരെയുള്ള സ്വകാര്യ ബിൽ ആര്‍എസ്‍പി എംപി എൻ കെ പ്രേമചന്ദ്രൻ ലോക്‌സഭയിൽ അവതരിപ്പിച്ചു. 'ശബരിമല ശ്രീധര്‍മശാസ്തക്ഷേത്ര ബില്‍' എന്ന പേരിലാണ് പ്രേമചന്ദ്രൻ ബിൽ അവതരിപ്പിച്ചത്.
Samayam Malayalam premachandran sabarimala


സഭയിലെ അംഗങ്ങളാരും ബില്ലിനുള്ള അവതരണാനുമതിയെ എതിർത്തില്ല. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടത് ഉള്‍പ്പടെ നാല് സ്വകാര്യ ബില്ലുകളാണ് എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിന് സുപ്രീം കോടതി വിധി വരുന്നതിന് മുമ്പുള്ള സ്ഥിതി ശബരിമലയിൽ തുടരണമെന്നാണ് പ്രേമചന്ദ്രൻ അവതരിപ്പിച്ച ശബരിമല ബില്ലിലെ ആവശ്യം.

പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാണ് എൻ കെ പ്രേമചന്ദ്രൻ ഇന്ന് അവതരിപ്പിച്ചത്. സ്വകാര്യ ബില്ലിന് അനുമതി ലഭിച്ചത് പ്രാഥമിക വിജയമെന്ന് എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയം സര്‍ക്കാരിൻ്റെ ശ്രദ്ധയിൽ വീണ്ടും കൊണ്ടുവരാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഭക്തരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണു ബിൽ അവതരിപ്പിക്കുന്നതെന്നും ബില്ലിൻ്റെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം സ്വകാര്യ ബില്ലിൽ കേന്ദ്ര സര്‍ക്കാരിൻ്റെ നിലപാട് നിര്‍ണായകമാണ്. ശബരിമലയിലെ വിശ്വാസം സംരക്ഷിക്കുമെന്ന് ബിജെപിയുടെ പ്രകടന പത്രികയിൽ വ്യക്തമാക്കിയിരുന്നു. തൊഴിലുറപ്പ്. ഇഎസ്ഐ, സര്‍ഫാസി നിയമ ഭേദഗതി എന്നീ ബില്ലുകളും എൻ കെ പ്രേമചന്ദ്രൻ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു. കുറഞ്ഞ തൊഴിൽ ദിനങ്ങള്‍ നൂറിൽ നിന്ന് ഇരുന്നൂറാക്കി ഉയര്‍ത്തുക, ദിവസവേതനം കുറഞ്ഞത് 800 രൂപ ആക്കുക തുടങ്ങിയവയാണ് തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഭേദഗതികള്‍.

കര്‍ഷക തൊഴിലാളികള്‍ക്കും അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവര്‍ക്കും ഇഎസ്ഐ ആനുകൂല്യം ആവശ്യപ്പെടുന്നതാണ് മറ്റൊരു സ്വകാര്യ ബിൽ. സര്‍ഫാസി നിയമക്കുരുക്കിൽ നിന്ന് അര്‍ബുദ, വൃക്ക രോഗികളെ ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് സര്‍ഫാസി നിയമ ഭേദഗതി ബില്ലിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്