ആപ്പ്ജില്ല

ഉറ്റവരെ കാത്ത് നിറകണ്ണുകളോടെ ബന്ധുക്കൾ: കവളപ്പാറയിൽ രക്ഷാദൗത്യം തുടങ്ങി

അമ്പതിലധികം പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നുവെന്നാണ് കണക്കുകൂട്ടൽ. എൻഡിആർഎഫും പ്രദേശവാസികളും ചേർന്നാണ് തെരച്ചിൽ നടത്തുന്നത്.

Samayam Malayalam 11 Aug 2019, 12:49 pm
നിലമ്പൂർ: കനത്ത മഴയിൽ ഏറ്റവുമധികം ദുരന്തം വിതച്ച മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിന് സൈന്യമിറങ്ങി. 50 അടിയോളം ഉയരത്തിലാണ് മണ്ണ് കിടക്കുന്നത്. ഇന്നലെ രാത്രി മഴ മാറി നിന്നത് രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകമാകും. ജെസിബിയും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ചാണ് പ്രദേശവാസികളും സൈന്യവും തെരച്ചിൽ നടത്തുന്നത്.
Samayam Malayalam Kavalappara 1


മണ്ണിനടിയിൽ പെട്ടത് 63 പേരാണെന്ന് പ്രദേശവാസികൾ അവകാശപ്പെടുന്നു. കാണാതായവരെ കുറിച്ച് പ്രദേശവാസികൾ ഉണ്ടാക്കിയ കണക്ക് പ്രകാരമാണ് 63 പേരെന്ന നിഗമനത്തിൽ ജില്ലാ ഭരണകൂടം എത്തിച്ചേർന്നത്. 45 ഓളം വീടുകളാണ് മണ്ണിനടിയിൽ അകപ്പെട്ടത്. അമ്പതടിയോളം മണ്ണ് മാറ്റി തെരച്ചിൽ നടത്തുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. വീടുകളുടെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയാണ്. നിറകണ്ണുകളോടെ മണ്ണിനടിയിൽ അകപ്പെട്ടവരെ ഒരു നോക്ക് കാണാൻ നിരവധി പേരാണ് കവളപ്പാറയിൽ കാത്തുനിൽക്കുന്നത്.

എൻഡിആർഎഫ് സേന രക്ഷാപ്രവർത്തനത്തിന് കവളപ്പാറയിൽ എത്തിച്ചേരുക എന്നത് തന്നെ ശ്രമകരമായിരുന്നു. കുഴമ്പ് പരുവത്തിൽ കിടന്ന മണ്ണിലേക്ക് ജെസിബി ഇറക്കി മണ്ണ് മാറ്റാൻ കഴിയാതിരുന്നതും രക്ഷാപ്രവർത്തനത്തെ തടസപ്പെടുത്തി. പ്രതികൂല കാലാവസ്ഥയിൽ സേന പുഴ കടന്ന് വരാൻ വൈകിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. ഇന്നലെ രക്ഷാപ്രവർത്തനം നടത്തുനനത്തിനിടെ വീണ്ടും ഉരുൾപൊട്ടിയത് ആശങ്കയുണ്ടാക്കി. എന്നാൽ, രക്ഷാപ്രവർത്തകർ സ്ഥലത്ത് നിന്ന് ഓടി മറിയാതിനാൽ വലിയ ദുരന്തം ഒഴിവായി.

കടപുഴകിയ മരങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് ചില മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്താനായത്. പുത്തുമലയിലും സമാനമായ ദുരന്തമാണ് സംഭവിച്ചത്. പ്രതികൂല കാലാവസ്ഥ അവിടെയും രക്ഷാപ്രവർത്തനത്തെ ദോഷമായി ബാധിക്കുന്നുണ്ട്. പുത്തുമലയിലും ഇന്ന് രക്ഷാപ്രവർത്തനത്തിന് സൈന്യമിറങ്ങും. വയനാട്ടിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രിമാരായ എ.കെ ശശീന്ദ്രന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു.

അതിനിടെ, മലപ്പുറം മുണ്ടേരിയിലെ കോളനികളിൽ 200 ഓളം ആദിവാസികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇവർക്ക് ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം ശ്രമം ഉപേക്ഷിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാൻ ഇവർ തയ്യാറാകാത്തതാണ് മറ്റൊരു പ്രതിസന്ധി. കവളപ്പാറയിൽ നിന്ന് ഇത് വരെ കണ്ടെത്തിയത് ഒമ്പത് മൃതദേഹങ്ങളാണ്. 54 പേരെ കുറിച്ചാണ് ഇനി വിവരം ലഭിക്കാനുള്ളത്. അമ്പത് മുതൽ അറുപത് വരെ അടി ഉയരത്തിലാണ് കവളപ്പാറയിൽ മണ്ണ് അടിഞ്ഞു കൂടിയിരിക്കുന്നത്. നൂറ് ഏക്കറോളം ഭൂമിയാണ് കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചു പോയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്