ആപ്പ്ജില്ല

20,000ത്തോളം പേരെ ഇന്ന് രക്ഷിച്ചതായി ദുരന്തനിവാരണ സേന

ഇരുപതിനായിരം പേരെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍

Samayam Malayalam 18 Aug 2018, 6:47 pm
തിരുവനന്തപുരം: സംസ്ഥാനമാകെ പ്രളയക്കെടുതിയില്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടന്ന ഇരുപതിനായിരം പേരെ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ രക്ഷപ്പെടുത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പ്രളയക്കെടുതിയില്‍ സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് കേരളം കാഴ്ചവയ്ക്കുന്നത്. 900 എയര്‍ ലിഫ്റ്റ് നടത്തിയിട്ടുണ്ട്. നാല് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിച്ചു. 169 എന്‍.ഡി.ആര്‍.എഫ് ഗ്രൂപ്പും അഞ്ച് കോളം ബി.എസ്.എഫും 23 ആര്‍മി ഗ്രൂപ്പും എന്‍ജിനീയറിംഗ് വിഭാഗവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി രംഗത്തുണ്ട്. 22 ഹെലികോപ്റ്ററുകളും 84 നേവി ബോട്ടുകളും 35 കോസ്റ്റ് ഗാര്‍ഡ് ബോട്ടുകളും സഹായത്തിനെത്തിയിട്ടുണ്ട്.
Samayam Malayalam rescue3


ഫയര്‍ഫോഴ്സിന്റെ 59 ബോട്ടും തമിഴ്നാട് ഫയര്‍ഫോഴ്സിന്റെ 16 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. കൂടാതെ ഒഡിഷയില്‍ നിന്ന് 75 റബ്ബര്‍ ബോട്ടുകള്‍ മനുഷ്യശേഷി ഉള്‍പ്പെടെ എത്തും. 3,200 ഫയര്‍ഫോഴ്സ് സേനാംഗങ്ങളും 40,000 പൊലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി നേതൃത്വം നല്‍കുന്നു. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സന്നദ്ധസംഘടനകളും 500 ലധികം ബോട്ടുകളുമായി രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കുന്നു.

ഭക്ഷണപ്പൊതികളും മരുന്നുകളും ഉള്‍പ്പെടെ ക്യാമ്പുകളില്‍ വിതരണം ചെയ്യാനായിട്ടുണ്ട്. ആവശ്യമായ സഹായങ്ങള്‍ ഓരോ വ്യക്തിക്കും എത്തിക്കുന്നതിന് പരിശ്രമങ്ങള്‍ ദുരിതാശ്വാസ മാനേജ്‌മെന്റിന്റെ ഭാഗമായി നടത്താനാണ് ശ്രമം. അതേസമയം, ഒറ്റപ്പെട്ട് കഴിയുന്നവര്‍ രക്ഷാദൗത്യത്തിനെത്തുന്ന ഹെലികോപ്ടറുകളില്‍ കയറാന്‍ തയ്യാറാകുന്നില്ലെന്ന് വായുസേനയിലെ ഉദ്യോഗസ്ഥര്‍ പറ‍യുന്നുണ്ട്. ഭയം നിമിത്തമാണ് പലരും ഹെലികോപ്ടറുകളില്‍ കയറാന്‍ വിസമ്മതിക്കുന്നത്. എഴുപത് പേരെ ഉള്‍ക്കൊള്ളാവുന്ന ഹെലികോപ്ടറുമായി നാല് തവണ ദൗത്യങ്ങള്‍ക്ക് പുറപ്പെട്ടെങ്കിലും വെറും മൂന്ന് പേര്‍ മാത്രമാണ് കയറാന്‍ തയ്യാറായത്. കയറാന്‍ തയ്യാറാവുന്നവരെ പിന്തിരിപ്പിച്ചവരുമുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്