ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ ഒരുങ്ങി ഗതാഗത വകുപ്പ്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് റോഡ് മാർഗം എത്തുന്നവർക്കായി പുതിയ മാർഗനിർദേശങ്ങള്‍ ഗതാഗത വകുപ്പ് പുറപ്പെടുവിച്ചു. ജോലിക്കും പഠനത്തിനും ചികിത്സയ്ക്കും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി പോയ ഒട്ടേറെ മലയാളികള്‍ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചുവരാന്‍ കഴിയാതെ കുഴങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത്തരത്തില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ഗതാഗത വകുപ്പ് നടത്തുന്നത്.
ഇതിന്റെ ഭാഗമായി ചില പുതിയ മാർഗനിർദേശങ്ങൾ ഗതാഗത വകുപ്പ് സര്‍ക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. മഞ്ചേശ്വരം, വാളയാർ, മുത്തങ്ങ, അമരവിള എന്നീ നാല് ചെക്ക് പോസ്റ്റ് വഴി മാത്രമേ കേരളത്തിലേക്ക് വാഹനങ്ങൾ അനുവദിക്കുകയുള്ളൂ. രാവിലെ എട്ടു മണിക്കും 11 മണിക്കും ഇടയിൽ മാത്രമായിരിക്കും ഇതുവഴി പ്രവേശനം. സ്വന്തം വാഹനം ഉപയോഗിച്ച് ആളുകൾക്ക് വരാം. എന്നാല്‍ കേരളത്തിലേക്ക് എത്തുന്നയാളിന് കോവിഡ് 19 ഇല്ലെന്ന് അതാത് സ്ഥലത്തെ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റാണ് പ്രധാനമായും വേണ്ടത്. വാഹനത്തിൽ എസി ഉപയോഗിക്കാന്‍ പാടില്ല. യാത്രക്കാര്‍ തീര്‍ച്ചയായും മാസ്ക് ധരിച്ചിരിക്കണം.
Also Read: ലോക്ക് ഡൗണ്‍ കാലം ഭൂമിക്ക് ഗുണമായോ? ഓസോൺ പാളിയുമായി ബന്ധപ്പെട്ട് ശാസ്ത്രലോകത്ത് നിന്നും എത്തുന്നത്ആശ്വാസ വാര്‍ത്തകൾ
അതിർത്തികളിൽ വെച്ച് തന്നെ വാഹനങ്ങൾ അണുവിമുക്തമാക്കിയതിന് ശേഷമായിരിക്കും പ്രവേശനം. ഇതിനായ് ഫയർഫോഴ്സിനെ ചെക്പോസ്റ്റുകളിൽ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണം എന്നതാണ് നിര്‍ദ്ദേശം. തിരിച്ചെത്തുന്നവർ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് തന്നെയാണ് പോകുന്നതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതിനായി ജില്ലാ ഭരണ കൂടം പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഗതാഗത വകുപ്പ് ശുപാർശ ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചാൽ അന്തർ സംസ്ഥാന ബസുകൾ ഏർപ്പെടുത്താവുന്നതാണ്. എന്നാല്‍ യാത്ര ചെയ്യുന്നവര്‍ സാമൂഹിക അകലം കൃത്യമായി പാലിക്കുന്നതായി ഉറപ്പ് വരുത്തണമെന്നും ഗതാഗതവകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു.