ആപ്പ്ജില്ല

നിപ:കോഴിക്കോട്ട് രണ്ടു മരണം കൂടി

അപകടത്തിൽ പരുക്കേറ്റ പെങ്ങളുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പോയപ്പോൾ മധുസൂദനന് അവിടെനിന്ന് വൈറസ് പിടിപെട്ടുവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്

Samayam Malayalam 31 May 2018, 12:22 pm
കോഴിക്കോട്: നിപ വൈറസ് ബാധയില്‍ കോഴിക്കോട് രണ്ട് മരണങ്ങള്‍ കൂടി. കോഴിക്കോട് ജില്ലാ കോടതി സീനിയർ സൂപ്രണ്ട് പാലാഴിക്കു സമീപം കേട്ടിയിൽത്താഴം ഡിവൈൻ ഹൗസിൽ ടി പി മധുസൂദനന്‍, (54), കൊടിയത്തൂർ നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കീഴ്പ്പത്തിനൂർ ശിവലന്ദന്റെ മകൻ അഖിൽ(28) എന്നിവരാണ് മരിച്ചത്. ഇതോടെ നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.
Samayam Malayalam nipah-death-calicut.jpg.image.784.410


ഇന്നലെ ഒരാൾക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആണ്. അതിൽ 16 പേർ മരിച്ചു. സ്ഥിരീകരിച്ചവരിൽ രണ്ടു പേർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. രോഗം സംശയിച്ച് ഇന്നലെ രണ്ടുപേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തിൽ പരുക്കേറ്റ പെങ്ങളുടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിൽ പോയപ്പോൾ മധുസൂദനന് അവിടെനിന്ന് വൈറസ് പിടിപെട്ടുവെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. മധുസൂദനന്റെ മൃതദേഹം സുരക്ഷാസംവിധാനങ്ങളോടെയാണ് സംസ്കരിച്ചത്.

ആരോഗ്യവകുപ്പ് തയാറാക്കിയ സമ്പർക്ക പട്ടികയിൽ ഇല്ലാത്തയാളായിരുന്നു അഖിൽ. രോഗം എങ്ങനെ പിടിപെട്ടുവെന്ന് വ്യക്തമല്ല. 1353 പേരാണ് നിപ വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തിലുളളത്.

നിപ വൈറസ് ബാധയെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലുള്ള മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കോളജുകള്‍ മധ്യവേനല്‍ അവധി കഴിഞ്ഞ് തുറക്കുന്നതു നീട്ടി. പുതിയ തീരുമാനമനുസരിച്ച് ജൂണ്‍ ആറിനു മാത്രമേ രണ്ടു ജില്ലകളിലെയും കോളജുകള്‍ തുറക്കുകയുള്ളു. ജൂണ്‍ നാലുവരെയുള്ള പിജി പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചതായും സര്‍വകലാശാല പത്രകുറിപ്പില്‍ അറിയിച്ചിട്ടുണ്ട്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്