ആപ്പ്ജില്ല

നിപ വൈറസ്: കോഴിക്കോട് ജില്ലയില്‍ ഇന്ന്

ഇതുവരെ സംസ്ഥാനത്തൊട്ടാകെ 10 പേരുടെ മരണം നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്

Samayam Malayalam 23 May 2018, 3:52 pm
നിപ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയില്‍ ഇന്ന് (23) ഉച്ചയ്ക്ക് 12 മണിക്കുശേഷം 19 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ അഞ്ചുപേരെയും ഒബ്സര്‍വേഷനില്‍ ആറുപേരെയും ഐസിയുവില്‍ രണ്ടുപേരെയും പീഡിയാട്രിക് ഐ.സി.യു. വില്‍ നാല് പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ മിംസ് ആശുപത്രി ഐസിയുവില്‍ ഒരാളും ബേബി മെമോറിയല്‍ ആശുപത്രി ഐസിയുവില്‍ ഒരാളും ചികിത്സയിലുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിതയുടെ നേതൃത്വത്തില്‍ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
Samayam Malayalam nipah.


ഇതുവരെ സംസ്ഥാനത്തൊട്ടാകെ 10 പേരുടെ മരണം നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഏഴുപേര്‍ കോഴിക്കോടും മൂന്നുപേര്‍ മലപ്പുറത്തു നിന്നുമാണ്. കോഴിക്കോട് ഒമ്പതും മലപ്പുറത്ത് നാലും സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ സ്ഥിരീകരിച്ച കേസുകള്‍ 13 ആണ്. സംശയാസ്പദമായി നിരീക്ഷണത്തിലുള്ളവര്‍ ആകെ 22 പേരാണ്. ഇതില്‍ കോഴിക്കോട് 19 പേരും മലപ്പുറത്ത് രണ്ടുപേരും വയനാട് ഒരാളുമാണുള്ളതെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം

കോഴിക്കോട് പേരമ്പ്രയില്‍ കണ്ടെത്തിയ നിപ വൈറസ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്ന വിധം ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് കുറ്റകരമാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇത്തരം സന്ദേശങ്ങള്‍ നല്‍കാന്‍ ഔദ്യോഗികമായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ യാതൊരു കാരണവശാലും ഷെയര്‍ചെയ്യുകയോ മറ്റേതെങ്കിലും വിധത്തില്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ഇതു സംബന്ധിച്ച അന്വേഷണങ്ങളില്‍ പോലീസിനോട് സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

മൃഗസംരക്ഷണ വകുപ്പിന്‍റെ മോണിറ്ററിംഗ് സെല്‍

നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മോണിറ്ററിംഗ് സെല്‍ ഡയറക്‌ട്രേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ ജില്ലകളിലെയും വിവരങ്ങള്‍ സെല്‍ പരിശോധിച്ച് ദിവസവും വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. വവ്വാലില്‍ നിന്നാണോ രോഗം പകര്‍ന്നതെന്നത് പരിശോധിക്കുന്നതിന് സാമ്പിള്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബില്‍ അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച ലഭിക്കും. കേന്ദ്ര സംഘത്തോടൊപ്പം കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണറും എത്തിയിട്ടുണ്ട്. സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടര്‍ കോഴിക്കോടുണ്ട്. ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക ടീം അവിടെ പ്രവര്‍ത്തനം നടത്തുന്നു. വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നുള്ള പ്രത്യേക സംഘത്തേയും നിയോഗിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് ഗവര്‍ണര്‍

നിപ വൈറസ് സംബന്ധിച്ച വ്യാജ സന്ദേശങ്ങളില്‍ പരിഭ്രാന്തരാകരുതെന്നും ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഡോക്ടര്‍മാരുടെ കാര്യപ്രാപ്തിയില്‍ വിശ്വാസമര്‍പ്പിക്കണമെന്നും ഗവര്‍ണര്‍ പി. സദാശിവം സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്