ചെന്നൈ: ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റേത് തൂങ്ങിമരണമെന്ന് സംശയമെന്ന് എഫ്ഐആർ. നൈലോൺ കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആദ്യം കണ്ടത് അലീന സന്തോഷ് എന്ന വിദ്യാർത്ഥിനിയാണ്. മരണം പോലീസിൽ അറിയിച്ചത് വാർഡൻ ലളിതയാണെന്നും എഫ്ഐആറിൽ പറയുന്നു. ഫാത്തിമ വിഷമിച്ചിരിക്കുന്നത് കണ്ടെന്നും സുഹൃത്തുക്കൾ മൊഴിനൽകി.
അതേസമയം, വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ നടത്തിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഞായറാഴ്ച ചെന്നൈയിലെത്തും. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി വി മുരളീധരൻ മാനവ വിഭവശേഷി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും മുരളീധരൻ വ്യക്തമാക്കി.
അന്വേഷണ സംഘം കൊല്ലത്തെത്തി ഫാത്തിമയുടെ സഹോദരിയുടെ മൊഴി രേഖപ്പെടുത്തും. ഫാത്തിമയുടെ ലാപ്ടോപ്പും ഐപാഡും പരിശോധയ്ക്കായി ഏറ്റെടുക്കും.
ഫാത്തിമ മരിക്കുന്നതിനു തൊട്ടുമുമ്പുള്ള ദിവസം ഫോണിൽ തയ്യാറാക്കി സൂക്ഷിച്ച കുറിപ്പുകളിൽ മരണം സംബന്ധിച്ച നിർണ്ണായക തെളിവുണ്ടെന്ന് കുടുംബം ആരോപിച്ചു. അന്വേഷണം ശരിയായ ദിശയിൽ അല്ലെങ്കിൽ ഈ കുറിപ്പുകൾ പുറത്തുവിടുമെന്നും കുടുംബം വ്യക്തമാക്കി.