വെള്ളാപ്പള്ളി പറഞ്ഞത് തെറ്റെന്ന് സന്തോഷ്
ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യയെക്കുറിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങൾ തെറ്റാണെന്ന് ഭർത്താവ് സന്തോഷ് പറഞ്ഞു. ഇസ്രയേലിൽ വച്ച് താൻ സൗമ്യയെ പ്രേമിച്ച് വിവാഹം കഴിച്ചെന്ന പരാമർശം ശരിയല്ലെന്നാണ് സന്തോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ മുതലുള്ള പ്രണയമാണ് തങ്ങളുടേതെന്നും 2010ൽ ഇരുപതാം വയസിലാണ് വിവാഹം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സൗമ്യ ഇസ്രയേലിൽ പോകുന്നത് 2013ൽ
2010ൽ തങ്ങൾ വിവാഹിതരായതിന് ശേഷം 2013ലാണ് സൗമ്യ ഇസ്രായേലിൽ പോകുന്നതെന്നും സന്തോഷ് വ്യക്തമാക്കി. 2021ലാണ് ഇസ്രായേലിൽ വെച്ച് മരിക്കുന്നത്. വളരെ മോശമായിട്ടുള്ള പ്രതികരണമാണ് വെള്ളാപ്പള്ളിയിൽ നിന്നും ഉണ്ടായത്. ജിഹാദ് കല്യാണമൊന്നും ആയിരുന്നില്ല തങ്ങളുടേതെന്നും സന്തോഷ് പറഞ്ഞു. നാളെ തന്‍റെ കുട്ടി ആരെയേലും സ്നേഹിച്ച് വിവാഹം കഴിക്കണമെന്ന് പറഞ്ഞാൽ താൻ സമ്മതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമ നടപടി സ്വീകരിക്കും
സൗമ്യയുടെ വീട്ടുകാരുടെ അറിവോടെ എല്ലാവരും ചേർന്ന് തീരുമാനിച്ച് പള്ളിയിൽ വെച്ചാണ് വിവാഹം കഴിച്ചതെന്നും സന്തോഷ് പറഞ്ഞു. തന്‍റെ പെങ്ങളെ വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദുമത വിശ്വാസിയാണ്, എന്നാൽ പിന്നെ ആ കാര്യവും പറയണ്ടേ എന്നും അദ്ദേഹം ചോദിച്ചു. ഇത് വർഗീയത വളർത്താൻ വേണ്ടി പറഞ്ഞുണ്ടാക്കിയ സംഭവമാണ്. നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തന്‍റെ തീരുമാനമെന്നും സന്തോഷ് വ്യക്തമാക്കി.
വെള്ളാപ്പള്ളി പറഞ്ഞതെന്ത്?
റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ട സൗമ്യ ഈഴവ വിഭാഗത്തിൽ നിന്നുള്ള സ്ത്രീയായിട്ടും സംസ്കരിച്ചത് പള്ളിയിലാണെന്നായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. ഇടുക്കി ജില്ലയിലെ കീരിത്തോട് ശാഖാ സെക്രട്ടറിയുടെ മകളാണ് സൗമ്യ. മാതാപിതാക്കൾ പൊന്നോമന പോലെ പഠിപ്പിച്ച യുവതി ക്രിസ്ത്യൻ ചെറുക്കനെ പ്രേമിച്ച് വിവാഹം ചെയ്യുകയാണുണ്ടായതെന്നും കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാർ രംഗത്തുണ്ടെന്ന് ഫാ. റോയ് കണ്ണൻചിറയുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് പ്രതികരിക്കവെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
സാമ്പത്തിക സഹായം ലഭിച്ചു
സൗമ്യയുടെ മരണത്തിന് പിന്നാലെ ഇസ്രായേൽ സർക്കാർ ഇഷ്ടം പോലെ സാമ്പത്തിക സഹായങ്ങൾ ആ വീട്ടിൽ നൽകിയെന്നും, എന്നാൽ അച്ഛനും അമ്മയ്ക്കും വളർത്തിയതിന്‍റെ പേരിൽ സൗമ്യയുടെ ഭർത്താവ് എന്തേലും നൽകിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു. സൗമ്യയുടെ പേരിൽ ലഭിച്ച പണം ഭർത്താവ് മാത്രമാണ് എടുത്തത്. വെറുതേ വീട്ടിലിരുന്ന ഭർത്താവ് ഭാര്യയുടെ ശമ്പളം വാങ്ങി ജീവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു