ആപ്പ്ജില്ല

വനിതാ മതില്‍; കാസര്‍ഗോഡ് ഒരുലക്ഷം വനിതകള്‍ പങ്കെടുക്കും

ജനുവരി ഒന്നിനു വൈകുന്നേരം നാലു മണിയോടെ കാസര്‍ഗോഡ് താലൂക്ക് ഓഫീസ് പരിസരത്തു നിന്നും കാലിക്കടവ് വരെയാണു ജില്ലയിലെ വനിതകള്‍ അണിനിരക്കുന്നത്

Samayam Malayalam 12 Dec 2018, 6:48 pm
കാസര്‍ഗോഡ്: കാസര്‍ഗോഡ് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലില്‍ ജില്ലയില്‍ നിന്ന് ഒരുലക്ഷം വനിതകളെ പങ്കെടുപ്പിക്കുവാന്‍ തീരുമാനമായി. കാസര്‍ഗോഡ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്‍റെ അധ്യക്ഷതയില്‍ വിവിധ സംഘടനകളുടെ പങ്കെടുപ്പിച്ചു നടന്ന വനിതാമതില്‍ ജില്ലാതല സംഘാടക സമിതി യോഗത്തിലാണ് ഈ തീരുമാനം. കേരളം കൈവരിച്ച സാമൂഹ്യ പരിഷ്‌ക്കരണ നേട്ടങ്ങള്‍, നവോത്ഥാന മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും സ്ത്രീപുരുഷ സമത്വം ഉയര്‍ത്തിക്കാട്ടുന്നതിനുമാണു വനിതാമതിലിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എല്ലാത്തരം സംഘടനകളെയും സംഘടിപ്പിച്ചുകൊണ്ടാണു സര്‍ക്കാര്‍ ചരിത്രപരമായ ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Samayam Malayalam vanitha mathil yogam kasargod


ഹരിതചട്ടം പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന വനിതാമതിലിന് ആവശ്യമായ പോസ്റ്റര്‍, നോട്ടീസ് മറ്റെല്ലാ സംവിധാനവുമൊരുക്കും. ഫ്ളക്സുകള്‍ പൂര്‍ണ്ണമായും നിരോധിക്കും. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകളിലുമുളള വനിതകളുടെ സാന്നിദ്ധ്യം ഉണ്ടാകും. ജനുവരി ഒന്നിനു വൈകുന്നേരം നാലു മണിയോടെ കാസര്‍ഗോഡ് താലൂക്ക് ഓഫീസ് പരിസരത്തു നിന്നും കാലിക്കടവ് വരെയാണു ജില്ലയിലെ വനിതകള്‍ അണിനിരക്കുന്നത്.

3.45ന് റിഹേഴ്സല്‍ നടക്കും. 3.30 നകം പങ്കെടുക്കേണ്ടവര്‍ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളില്‍ എത്തിച്ചേരണം. നാലുമണിക്ക് വനിതാ മതില്‍ തീര്‍ത്തശേഷം പ്രതിജ്ഞ എടുക്കും. വനിതാ മതില്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിശ്രമിക്കുന്നതിനും മറ്റും സൗകര്യമൊരുക്കും. വനിതാ മതിലിനു കൂടുതല്‍ പ്രചാരണങ്ങള്‍ നല്‍കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തെരുവു നാടകങ്ങള്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനാണു ജില്ലയിലെ സംഘാടനത്തിന്റെ ചുമതല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്