തിരുവനന്തപുരം: ഒരു നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ഹരിപ്പാട്ട് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന രമേശ് ചെന്നിത്തലയെ തോൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടിയുടെ ദൂതൻ തന്നെ സമീപിച്ചിരുന്നെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. നിങ്ങൾ കൂടി സഹായിച്ചാൽ രമേശ് ചെന്നിത്തലയെ തോൽപ്പിക്കാമെന്നായിരുന്നു പറഞ്ഞിരുന്നതെന്ന് കൗമുദി ടിവിയിലെ അഭിമുഖത്തിനിടെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലല്ല, അതിന് മുന്നേ നടന്ന ഒരു തെരഞ്ഞെടുപ്പ് കാലത്തായിരുന്നു സംഭവമെന്നും അദ്ദേഹം പറഞ്ഞു.
'രമേശ് ചെന്നിത്തലയെ തോൽപ്പിക്കണം'
ഏതെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് ആരെയെങ്കിലും തോൽപ്പിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ്, ചെന്നിത്തലയെ തോൽപ്പിക്കാൻ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വെളളാപ്പള്ളി വെളിപ്പെടുത്തിയത്. ഉമ്മൻ ചാണ്ടിയുടെ ദൂതനായിട്ടാണ് അയാൾ വന്നതെന്നും വെള്ളാപ്പള്ളി വെളിപ്പെടുത്തി. ഏറ്റവും ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിലല്ല, അതിനു മുന്നേ നടന്ന ഒരു തെരഞ്ഞെടുപ്പിലായിരുന്നു അത്. തങ്ങളുടെ സഭക്കാരുടെ വോട്ടുകൾക്ക് പുറമെ നിങ്ങൾ കൂടി സഹായിച്ചാൽ ചെന്നിത്തലയെ തോൽപ്പിക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'ആ പണിക്ക് ഞങ്ങളില്ല'
തങ്ങളുടെ സഭയുടെ ഏഴായിരം വോട്ടുകൾ അവിടെയുണ്ട്. ആ ആളുകൾക്ക് പുറമെ നിങ്ങൾ കൂടി സഹായിച്ചാൽ രമേശ് ചെന്നിത്തലയെ തോൽപ്പിക്കാം എന്നായിരുന്നു ദൂതൻ പറഞ്ഞത്. ഉമ്മൻ ചാണ്ടിയാണ് ദൂതനെ പറഞ്ഞയച്ചതെന്ന് ഞാൻ പറയുന്നില്ല. അവരുടെ സഭയുടെ ആളായിരുന്നു വന്നത്. ആ പണിക്ക് ഞങ്ങൾ ഇല്ലെന്നായിരുന്നു താൻ നൽകിയ മറുപടിയെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
'ചെന്നിത്തല എന്നെ അകത്തിടാൻ നോക്കിയിരുന്നു'
രമേശ് ചെന്നിത്തല തന്നെ അറസ്റ്റ് ചെയ്ത് അകത്തിടാൻ നോക്കിയിരുന്നെന്നും വെള്ളാപ്പള്ളി ഓർമ്മിച്ചു. കെ പി സി സി പ്രസിഡന്‍റെയിരുന്ന വിഎം സുധീരൻ എഴുതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രമേശ് ചെന്നിത്തല എന്നെ അറസ്റ്റ് ചെയ്ത് അകത്തിടാൻ ഉത്തരവിട്ടു. ഈഴവനായ എന്നെ തെറിപറഞ്ഞാൽ മറ്റ് സമുദായങ്ങളുടെ പിന്തുണയും വോട്ടും ലഭിക്കുമെന്ന രാഷ്ട്രീയ അടവുനയമാണ് സുധീരൻ പയറ്റിയത്.
ഉമ്മൻ ചാണ്ടി പിന്നിൽ നിന്ന് കുത്തി
രമേശ് ചെന്നിത്തല നേരെ നിന്നാണ് കുത്തിയതെങ്കിൽ ഉമ്മൻ ചാണ്ടി പിന്നിൽ നിന്ന് കുത്തുകയായിരുന്നെന്നും വെള്ളാപ്പള്ളി നടേശൻ അഭിമുഖത്തിനിടെ പറഞ്ഞു. കേരള കോൺഗ്രസ് മാണി വിഭാഗത്തിന് ലഭിച്ച പൗൾട്രി ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ സ്ഥാനം തിരിച്ചെടുത്തതിനെക്കുറിച്ചാണ് ഈ പരാമർശം. കേരളാ കോൺഗ്രസ് മാണി വിഭാഗവുമായി ഉണ്ടാക്കിയ ധാരണ പ്രകാരം തങ്ങൾക്ക് ലഭിച്ച സ്ഥാനമാണ് ഉമ്മൻ ചാണ്ടി ഇടപെട്ട് തിരിച്ചെടുത്തതെന്നും എസ്എൻഡിപി യോഗം സെക്രട്ടറി ആരോപിച്ചു.
മാണി സാറിന്‍റെ പ്രതികരണം ഇങ്ങനെ
മാണി സാറുമായി ആ തെരഞ്ഞെടുപ്പിൽ ഒരു ധാരണയുണ്ടായിരുന്നു. സാറ് ജയിക്കണമെങ്കിൽ ഞങ്ങൾക്ക് ഒരു കോർപ്പറേഷൻ സ്ഥാനം തരണമെന്ന് പറഞ്ഞു. തീർച്ചയായും തരുമെന്ന് അദ്ദേഹം മറുപടിയും നൽകി. ജയിച്ച് കഴിഞ്ഞപ്പോൾ ഏത് വേണമെന്ന് ചോദിച്ചു, പൗൾട്രി ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഒരു മടിയുമില്ലാതെ അദ്ദേഹം അത് ഞങ്ങൾക്ക് തന്നു. എന്നാൽ പിന്നീട് ഉമ്മൻ ചാണ്ടി ഇടപെട്ട് പൗൾട്രി ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ കോൺഗ്രസ് ഏറ്റെടുത്ത് ഉമ്മൻ ചാണ്ടിയുടെ ഒരു മാനസ പുത്രന് നൽകി. ഇക്കാര്യം ഞാൻ മാണി സാറിനോട് ചോദിച്ചു, അദ്ദേഹം പറഞ്ഞത്, വെള്ളാപ്പള്ളി.. എനിക്ക് വിഷമുണ്ട്, പക്ഷേ ഞാൻ ബലഹീനനാണെന്നാണ്.