ആപ്പ്ജില്ല

'തൻ്റെ ഫോൺ ചോര്‍ത്തുന്നു, പിന്നിൽ സര്‍ക്കാരാണോയെന്ന് സംശയം'; ആരോപണവുമായി ചെന്നിത്തല

സർക്കാരിൻ്റെ നിർദ്ദേശപ്രകാരമാണോയെന്ന് മുഖ്യമന്ത്രി പറയണം. ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ നിയമനിർമ്മാണം നടത്തും.

Samayam Malayalam 7 Oct 2019, 5:30 pm
കോന്നി: മൂന്ന് നാല് ദിവസമായി തൻ്റെ ഫോൺ കോളുകൾ ചോര്‍ത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇത് നേരിടുന്നു. തെരഞ്ഞെടുപ്പ് കാലത്ത് നിരവധി ആളുകളുമായി സംസാരിക്കുന്നതിന് ഇടയിലാണ് ഫോൺ ചോര്‍ത്തൽ. സര്‍ക്കാരിൻ്റെ നിര്‍ദ്ദേശ പ്രകാരമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Samayam Malayalam Ramesh Chennithala


ശബരിമല സ്ത്രീ പ്രവേശന വിധി ഈ മണ്ഡലകാലത്ത് നടപ്പാക്കാൻ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ. സര്‍ക്കാര്‍ നിലപാട് തുറന്നുപറയണം. വിശ്വാസി സമൂഹം ആശങ്കയിലാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ചര്‍ച്ച ചെയ്യും. സിപിഎം എത്ര വിചാരിച്ചാലും ശബരിമല വിഷയം മൂടിവയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിൽ ബിജെപി ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ ബിജെപിക്ക് ആത്മാര്‍ത്ഥതയില്ല. സുവര്‍ണാവസരം മുതലെടുക്കാനാണ് അവര്‍ ആഗ്രഹിച്ചത്. ബിജെപിയുടെ ആത്മാര്‍ത്ഥതയെ ജനങ്ങള്‍ സംശയിക്കുന്നുവെന്നുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോൺഗ്രസ് വിശ്വാസി സമൂഹത്തോടൊപ്പമാണ്. വിശ്വാസികളുടെ താൽപര്യത്തെ മുറുകെ പിടിക്കും. 2021ൽ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിൽ വന്നാൽ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത് മുഖ്യ അജണ്ടയായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

കൂടത്തായിലെ കൊലപാതകങ്ങളിൽ പോലും സിപിഎമ്മിന് പങ്കുണ്ടെന്നത് അത്ഭുതകരമാണ്. ഉപതെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്