ആപ്പ്ജില്ല

'സിപിഎം രക്തസാക്ഷികളെ തേടി നടക്കുന്നു'; കൊല കോൺഗ്രസിൻ്റെ തലയിൽ ഇടേണ്ട: ചെന്നിത്തല

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോൺഗ്രസിൻ്റെ തലയിലിടാൻ നോക്കേണ്ടെന്ന് രമേശ് ചെന്നിത്തലയുടെ ആരോപണം. കേസിൽ കോൺഗ്രസുകാരായ നാലു പേരാണ് റിമാൻഡിലുള്ളത്.

Samayam Malayalam 1 Sept 2020, 6:23 pm
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം കോൺഗ്രസിൻ്റെ തലയിലിടാൻ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് ഓഫീസുകള്‍ക്ക് നേരെയുള്ള അക്രമം സിപിഎം അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തിരുവോണത്തലേന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് പ്രവര്‍ത്തകരായ നാല് റിമാൻഡ് ചെയ്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന.
Samayam Malayalam രമേശ് ചെന്നിത്തല (ഫയൽ ചിത്രം)
രമേശ് ചെന്നിത്തല (ഫയൽ ചിത്രം)


കൊലപാതകം കോൺഗ്രസിൻ്റെ തലയിൽ കെട്ടിവെക്കാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. രാഷ്ട്രീയ കൊലപാതകമാണെന്ന തരത്തിൽ തിരുവനന്തപുരം റൂറൽ എസ് പി നടത്തിയ പ്രതികരണം അനവസരത്തിലാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കൊല നടത്തിയത് എ‍സിഡിപിഐ പ്രവര്‍ത്തകരാണെന്ന് തുടക്കത്തിൽ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനെതിരെ എസ്‍ഡിപിഐ പ്രതിഷേധവുമായി എത്തി. അതേസമയം, കൊലപാതകത്തിനു പിന്നിൽ മറ്റൊരു പാര്‍ട്ടിയാണെന്ന ആരോപണം ഉന്നയിച്ച ഏക കോൺഗ്രസ് നേതാവാണ് രമേശ് ചെന്നിത്തല.

Also Read: കൊട്ടിക്കലാശത്തിൽ തുടങ്ങിയ വൈരാഗ്യം; വെഞ്ഞാറമൂടിലേത് രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്; നാല് പ്രതികൾ റിമാന്‍ഡിൽ

"രാഷ്ട്രീയ കൊലപാതകം ആണെന്ന് പറയാനാവില്ല എന്നാണ് കേസന്വേഷിക്കുന്ന ഡിവൈഎസ്പിയും അന്വേഷണത്തിന് മേല്‍ നോട്ടം വഹിക്കുന്ന ഡി ഐ ജിയും വ്യക്തമാക്കിയത്. കൊലയ്ക്ക് വേണ്ടി ക്രിമിനലുകളെ പോറ്റിവളര്‍ത്തുകയും ജയിലില്‍ ആകുമ്പോള്‍ അവര്‍ക്ക് വേണ്ടി പിരിവ് നടത്തുകയും കൊലയെ ന്യായീകരിക്കുകയും ചെയ്യുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. പ്രതികളെ കോടികള്‍ മുടക്കി സംരക്ഷിക്കുന്ന നിലപാടും കോണ്‍ഗ്രസിനില്ല." സത്യസന്ധവും നീതിപൂര്‍വവുമായ അന്വേഷണം നടക്കണമെന്നും പ്രതികളെ കോടികള്‍ മുടക്കി സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസിനില്ലെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.

കൊലപാതകം നടത്തിയ പ്രതികള്‍ കോൺഗ്രസ് നേതാവ് അടൂര്‍ പ്രകാശിനെ വിളിച്ചെന്നു ഓരോ ജില്ലയിലും കോൺഗ്രസ് "കൊലപാതക സംഘങ്ങളെ" വളര്‍ത്തുകയാണെന്ന് മന്ത്രി ഇ പി ജയരാജൻ ഇന്ന് ആരോപിച്ചിരുന്നു. എന്നാൽ ആരോപണമുന്നയിക്കുന്ന മന്ത്രി അന്വേഷണം നടത്തി അത് തെളിയിക്കണമെന്നായിരുന്നു അടൂര്‍ പ്രകാശിൻ്റെ പ്രതികരണം.

Also Read: കണ്ണൂരിൽ പരക്കെ അക്രമം; സുധാകരൻ ഉദ്ഘാടനം ചെയ്ത കെട്ടിടം ബോംബെറിഞ്ഞ് തകർത്തു; ബിജെപി പ്രവര്‍ത്തകനും മര്‍ദ്ദനം

"സ്വര്‍ണകള്ളക്കടത്തും ലൈഫ് മിഷനിലെ അഴിമതിയും പിന്‍വാതില്‍ നിയമനവും ഉള്‍പ്പെടെ നാണക്കേടില്‍ മുഖം നഷ്ടപ്പെട്ട സിപിഎം രക്തസാക്ഷികളെ തേടി നടക്കുകയാണെ"ന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. എന്നാൽ ഇതിൻ്റെ മറവിൽ സംസ്ഥാന വ്യാപകമായി കോൺഗ്രസ് ഓഫീസുകളും കൊടിമരങ്ങളും ആക്രമിക്കപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു. പിഎസ്‍‍സി വഴി ജോലി കിട്ടാത്തതിനെത്തുടര്‍ന്ന് മനം നൊന്ത് ആക്രണം നടത്തിയ അനുവിൻ്റെ വീടിനു നേര്‍ക്കു പോലും ആക്രമണമുണ്ടായെന്ന് ചെന്നിത്തല ആരോപിച്ചു. "അനുവിൻ്റെ പിതാവിനെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വീടിൻ്റെ പരിസരത്ത് കെട്ടിയ സമരപ്പന്തൽ അടിച്ചുതകര്‍ത്തു." പ്രസ്താവനയിൽ പറയുന്നു. സിപിഎം ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും അക്രമത്തിൽ നിന്ന് പിന്തിരിയാൻ മുഖ്യമന്ത്രി അണികളെ ഉപദേശിക്കണമെന്നും ചെന്നിത്തല വാര്‍ത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്