ആപ്പ്ജില്ല

നിരോധനാജ്ഞ ലംഘിക്കാൻ ആഹ്വാനം ചെയ്ത് പി എസ് ശ്രീധരൻ പിള്ള

​പത്തനംതിട്ട ജില്ലയിൽ നാലിടങ്ങളിലായി പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ലംഘിക്കുമെന്ന് പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

Samayam Malayalam 18 Oct 2018, 12:03 pm
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ നാലിടങ്ങളിലായി പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ലംഘിക്കാൻ ആഹ്വാനംചെയ്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. വ്യാഴാഴ്ച 11. 30ന് നിരോധനാജ്ഞ ലംഘിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിൽ അക്രമികൾക്കുനേരെ നടത്തിയ പൊലീസ് ലാത്തിച്ചാർജ്ജിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. ആസൂത്രിതമായി ശബരിമലയെ തകർക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും സിപിഐഎമ്മിന്റെയും ശ്രമത്തിന്റെ ഭാഗമായാണ് ബുധനാഴ്ച ശബരിമലയിൽ അനിഷ്ട സംഭവങ്ങളുണ്ടായതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. മാധ്യമങ്ങൾക്കുനേരെയുണ്ടായ അക്രമത്തിൽ അപലപിക്കുന്നതായും ശ്രീധരൻ പിള്ള വ്യക്തമാക്കി. ഭക്തജനങ്ങൾക്കെതിരായി ലാത്തിച്ചാർജ് നടത്തി, പലർക്കും പരിക്കേറ്റു. ഈ സംഭവങ്ങളെ ശക്തമായി ബിജെപി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Samayam Malayalam p s sreedharan pillai call for violate prohibitory order
നിരോധനാജ്ഞ ലംഘിക്കാൻ ആഹ്വാനം ചെയ്ത് പി എസ് ശ്രീധരൻ പിള്ള


ഒന്നിച്ചിരുന്ന് പ്രാർത്ഥന നടത്തുന്ന ആളുകളുടെ സമര പന്തൽ നീക്കം ചെയ്യാൻ പൊലീസിന് എന്ത് അധികാരമാണുള്ളത്. എഡിഎമ്മിനും കോടതിക്കുമാണ് അതിന് അധികാരമുള്ളത്. പൊലീസിന് നിരോധനാജ്ഞ നടപ്പാക്കാനുള്ള അധികാരമുണ്ട്. ശബരിമലയിൽ ആദിവാസികൾ നടത്തുന്നത് നാമജപ യജ്ഞമാണ്. വിശ്വാസം സംരക്ഷിക്കാനുള്ള ശ്രമമാണ്. അതിനെ തകർക്കാൻ കെഎപിയിലെ പരിശീലനം പൂർത്തിയാക്കാത്ത പൊലീസിനെയാണ് വിന്യസിപ്പിച്ചത്. ഡിവൈഎഫ്ഐക്കാരായ ആളുകളെയാണ് പൊലീസായി നിയമിച്ചിരിക്കുന്നതെന്ന് നിലവിൽ രാഷ്ട്രീയ പാർടികൾ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. നെയിം ബോർഡ് പോലുമില്ലാത്തവരായിരുന്നു അവരെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.

നിരോധനാജ്ഞ ലംഘിക്കാൻ ശ്രീധരൻ പിള്ള ആഹ്വാനം ചെയ്തതിനു പിന്നാലെ നിലയ്ക്കലിൽ യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധം നടത്തി. യുവമോർച്ചാ സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു അടക്കമുള്ള ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്നും നിരോധനാജ്ഞ ലംഘനം തുടരുമെന്നും പ്രകാശ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. നിലയ്ക്കൽ, പമ്പ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിലാണ് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നിരോധനാജ്ഞ ഇല്ലാത്ത സ്ഥലങ്ങളില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. ഇവിടങ്ങളില്‍ പൊലീസ് സാന്നിധ്യം ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹര്‍ത്താലിന്‍റെ ഭാഗമായും വിവിധയിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകരും ഹര്‍ത്താല്‍ അനുകൂലികളും വ്യാപക അക്രമമാണ് അഴിച്ചുവിടുന്നത്. പലയിടത്തും കെഎസ്ആര്‍ടിസി ബസുകള്‍ അക്രമികള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നിര്‍ത്തിവെച്ചിരുന്നു.

അതേസമയം തീവ്ര ഹിന്ദുത്വവാദികളും ഒരു വിഭാഗം വിശ്വാസികളുംചേർന്ന് ശബരിമല വിധിക്കെതിരെ നടത്തുന്ന ഹർത്താൽ സംസ്ഥാനത്ത് പൂർണ്ണമാണ്. കനത്ത അക്രമമാണ് ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് അഴിച്ചുവിട്ടിരിക്കുന്നത്. ശബരിമല കർമ്മസമിത ആഹ്വാനം ചെയ്ത ഹർത്താലിൽ മൂന്നാറിൽ ബിജെപി പ്രവർത്തകരുടെ അഴിഞ്ഞാട്ടമാണുണ്ടായതെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. നീലക്കുറിഞ്ഞി ആസ്വദിക്കാനെത്തിയ വിനോദ സഞ്ചാരികൾക്കുനേരെയായിരുന്നു ബിജെപിയ പ്രവർത്തകരുടെ ആക്രമണം. മാധ്യമ പ്രവർത്തകരുടെ വാഹനങ്ങൾ അടക്കം തടഞ്ഞു. അക്രമികളെ പിരിച്ചുവിടാനുള്ള പൊലീസിന്റെ ശ്രമം വിഫലമായെന്നും റിപ്പോർട്ടിൽ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്