ആപ്പ്ജില്ല

'വെറുക്കപ്പെട്ടവൻ'; പിണറായിയ്ക്ക് പിന്നിൽ റിയൽ എസ്റ്റേറ്റ് രാജാവെന്ന് പിസി; ഇടവേളയ്ക്ക് ശേഷം വീണ്ടും ഫാരിസ് അബൂബക്കർ

മുഖ്യമന്ത്രി പിണറായി വിജയന് വ്യവസായിയായ ഫാരിസ് അബൂബക്കറുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും വീണ വിജയൻ ഇതിൻ്റെ ഇടനിലക്കാരിയാണെന്നുമാണ് ആരോപണം.

Samayam Malayalam 3 Jul 2022, 11:37 am

ഹൈലൈറ്റ്:

  • പുതിയ ആരോപണങ്ങളുമായി പിസി ജോ‍ര്‍ജ്
  • സ്വര്‍ണക്കടത്ത് കേസിലും ഫാരിസ് അബൂബക്കറിന് പങ്കെന്ന് പിസി
  • പീഡനക്കേസിൽ പിസി ജോര്‍ജിന് ജാമ്യം
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
തിരുവനന്തപുരം: പീഡനക്കേസിൽ സർക്കാർ അറസ്റ്റ് ചെയ്തെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ജാമ്യത്തിലിറങ്ങിയ പിസി ജോർജ് മുഖ്യമന്ത്രിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. സോളാർ കേസ് പ്രതിയുടെ പരാതിയിൽ കേസെടുത്തതിനു പിന്നാലെ മുഖ്യമന്ത്രിയോടു പ്രതികാരം ചെയ്യുമെന്ന് പിസി ജോർജ് പ്രഖ്യാപിച്ചിരുന്നു. കേസിൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചതിനു പിന്നാലെ പിസി ജോർജ് വിളിച്ചു പറഞ്ഞത് ഒരു പേരാണ് - ഫാരിസ് അബൂബക്കർ.
Also Read: 'മുഖ്യമന്ത്രി അഴിമതിക്കാരൻ; സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്കും ഭാര്യക്കും മകൾക്കും ബന്ധം, നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് ഫാരിസ്', ഗുരുതര ആരോപണങ്ങളുമായി പിസി ജോർജ്

തനിക്കെതിരെയുള്ള നീക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയനു പിന്നിൽ നിന്നു കളിക്കുന്നത് റിയൽ എസ്റ്റേറ്റ് രാജാവായ ഫാരിസ് അബൂബക്കർ ആണെന്നായിരുന്നു പിസി ജോർജിൻ്റെ വാദം. കേസിന് അമേരിക്കൻ ബന്ധമുണ്ടെന്നും മുൻ എംഎൽഎ ആരോപണം ഉന്നയിച്ചു. സ്വർണക്കടത്ത് കേസ് അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷവും മാധ്യമങ്ങളും സർക്കാരിനെതിരെ രംഗത്തുണ്ട്. ഇതിനിടയിലാണ് ഫാരിസ് അബൂബക്കർ എന്ന പുതിയ കാർഡ് കൂടി പിസി ജോർജ് രംഗത്തിറക്കുന്നത്.

മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കറാണെന്നും ഇരുവരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നുമാണ് പിസി ജോർജിൻ്റെ പുതിയ ആരോപണം. താൻ ഇക്കാര്യങ്ങൾ പുറത്തു പറയുമെന്ന ഭീതി മൂലമാണ് തന്നെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തതെന്നും പിസി പറഞ്ഞു. ഈ ഇടപാടിൽ ഇടനിലക്കാരി വീണ ജോർജാണെന്ന് സംശയമുണ്ടെന്നും പിസി ജോർജ് ആരോപിച്ചു. ഇരുവരും തമ്മിൽ 12 വർഷമായി ഇടപാടുണ്ടെന്നും സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കേസുകൾ അടക്കം കേരളത്തിൽ ഇപ്പോൾ നടക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങൾക്കു പിന്നിലും ഫാരിസ് അബൂബക്കർ ആണെന്നും മുൻ എംഎൽഎ കൂട്ടിച്ചേർത്തു. മാധ്യമങ്ങൾക്കു മുന്നിൽ എഴുതിത്തയ്യാറാക്കിയ പ്രസ്താവനയാണ് പിസി വായിച്ചത്.

Also Read: പീഡനശ്രമം ഉണ്ടായശേഷവും വിളിച്ചു, ഈരാറ്റുപേട്ടയിലെ വീട്ടില്‍ വരാന്‍ പറഞ്ഞെന്ന് പരാതിക്കാരി

ആരാണ് ഫാരിസ് അബൂബക്കർ?

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയും ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയുമാണ് ഫാരിസ് അബൂബക്കർ. കയറ്റുമതി ഉൾപ്പെടെയുള്ള വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ഫാരിസ് അബൂബക്കറിൻ്റെ രാഷ്ട്രീയ ബന്ധങ്ങൾ ഇതിനു മുൻപ് പലവട്ടം കേരളത്തിൽ ചർച്ചയായിട്ടുണ്ട്. സിപിഎം വിഭാഗീയതയുടെ കാലത്ത് പിണറായി പക്ഷത്തോടു ചേ‍ര്‍ന്നു നിന്ന ഫാരിസിനെ വിഎസ് അച്യൂതാനന്ദൻ വിശേഷിപ്പിച്ചത് 'വെറുക്കപ്പെട്ടവൻ' എന്നായിരുന്നു.

2007ൽ സാമ്പത്തിക പ്രതിസന്ധിയിലായ ദീപിക ദിനപത്രത്തിന് ഫാരിസ് അബൂബക്ക‍ര്‍ സംഭാവന നല്‍കിയതും പിന്നീട് പത്രം ഫാരിസ് അബൂബക്ക‍ര്‍ ഏറ്റെടുത്തതും മുൻപ് വലിയ വിവാദമായിരുന്നു. അക്കാലത്ത് ബിഷപ്പ് മാ‍ര്‍ മാത്യൂ അറയ്ക്കലും ഫാരിസ് അബൂബക്കറും തമ്മിലുള്ള ബന്ധവും ച‍ര്‍ച്ചാവിഷയമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗ‍ര്‍ഭിണിയാക്കിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ വൈദികൻ ഫാ. റോബിൻ വടക്കുഞ്ചേരിയായിരുന്നു അന്ന് ദീപികയുടെ മാനേജിങ് ഡയറക്ട‍ര്‍. ഇരുനൂറോളം ജീവനക്കാ‍ര്‍ക്ക് ജോലി നഷ്ടപ്പെടുകയും ഇടപാട് വിവാദമാകുകയും ചെയ്തതോടെ കത്തോലിക്കാ സഭ ദീപിക ദിനപത്രത്തിൻ്റെ ദിനപത്രം വീണ്ടും ഏറ്റെടുക്കുകയായിരുന്നു.

നായനാ‍ര്‍ സ്മാരക ഫുട്ബോൾ മേളയ്ക്ക് സ്പോൺസ‍ര്‍ഷിപ്പ് വെളിപ്പെടുത്താതെ ഫാരിസ് അബൂബക്ക‍ര്‍ 60 ലക്ഷം രൂപ സംഭാവന നൽകിയതും വലിയ വാ‍‍ര്‍ത്തയായി. മുൻ മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദൻ ഫാരിസിനെതിരെ നടത്തിയ പരാമര്‍ശങ്ങൾ വിവാദം കൊഴുപ്പിച്ചതോടെ അക്കാലത്ത് കൈരളി ചാനൽ ഫാരിസ് അബൂബക്കറിൻ്റെ അഭിമുഖവും നൽകി.

പിണറായി വിജയനുമായുള്ള ബന്ധം

മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനുമായി ഫാരിസ് അബൂബക്കറിനു സാമ്പത്തിക ഇടപാടുകളുണ്ടെന്ന ആരോപണം പുതിയതല്ല. എന്നാൽ സ്വര്‍ണക്കടത്ത് കേസിലടക്കം മുഖ്യമന്ത്രിയെ കോൺഗ്രസും ബിജെപിയും കടന്നാക്രമിക്കുന്നതിനിടയിലാണ് പിസി ജോര്‍ജ് ഫാരിസ് അബൂബക്കറുമായുള്ള ബന്ധം ആരോപിച്ച് രംഗത്തെത്തുന്നത്.

10 വര്‍ഷമായി പിണറായി വിജയൻ്റെ നിക്ഷേപങ്ങളും രാഷ്ട്രീയ നീക്കങ്ങളും നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കര്‍ ആണെന്നും മുൻപ് ചെന്നൈ കേന്ദ്രീകരിച്ച് നടന്ന ഇടപാടുകൾ ഇപ്പോൾ അമേരിക്ക കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നുമാണ് പിസി ജോ‍ര്‍ജിൻ്റെ ആരോപണം. മുഖ്യമന്ത്രിയുടെ യുഎസ് യാത്രകളും യുഎസ് ബന്ധങ്ങളും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. ഒറാക്കിൾ കമ്പനിയിൽ സാധാരണ ജീവനക്കാരിയായിരുന്ന വീണ ജോ‍ര്‍ജ് 2012ൽ രവി പിള്ള ഗ്രൂപ്പിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ആയി. ആര്‍ക്കിടെക്റ്റ് എന്ന ഐടി കമ്പനിയുടെ സിഇഓ ആയാണ് വീണ ചാര്‍ജെടുത്തത്. പിന്നീട് 2014ൽ എക്സാലോജിക് എന്ന കമ്പനി രൂപീകരിച്ചു. ഇതിൻ്റെ സാമ്പത്തിക ഉറവിടം എന്താണെന്ന് അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും നടന്നത് എക്സാലോജിക്കിലൂടെയാണ് താൻ സംശയിക്കുന്നതായും പിസി ജോര്‍ജ് വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇവിടെ നിന്നു പോയിരിക്കുന്ന ഭൂരിഭാഗം പണവും അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിൻ്റെ പേരിലാണോ എന്ന് സംശയമുണ്ടെന്നും പിസി ജോര്‍ജ് ആരോപിച്ചു. ഡേറ്റ ഒരു കച്ചവടമായാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ഇതിൻ്റെയെല്ലാം ഇടനിലക്കാരി വീണ വിജയനാണോ എന്ന് സംശയമുണ്ടെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

പിണറായി വിജയനും കുടുംബവും അഴിമതിക്കാരാണെന്നും അഴിമതിക്കാരായ രാഷ്ട്രീയക്കാരെ രാജിവെപ്പിച്ചതാണ് തന്‍റെ രാഷ്ട്രീയചരിത്രമെന്നുമാണ് പിസി ജോര്‍ജിൻ്റെ വാക്കുകൾ. താൻ തുടങ്ങിവെച്ച യുദ്ധത്തിൽ നിന്നു പിന്നോട്ടു പോകില്ലെന്നും ശക്തമായി പോരാടുമെന്നും പിസി പറയുന്നു. എന്നാൽ പിസി ജോര്‍ജിൻ്റെ 'സംശയങ്ങൾ' കോൺഗ്രസും ബിജെപിയും ഏറ്റെടുക്കുമോ എന്നതാണ് നിര്‍ണായകം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്