തിരുവനന്തപുരം: സോളാർ കേസ് പ്രതിയുടെ പീഡന പരാതിയിൽ പിസി ജോർജ് അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ഭാര്യ ഉഷ ജോർജ്. മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണിത്, അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നും ഉഷ ജോർജ് ആരോപിച്ചു.
തന്നെ പീഡിപ്പിക്കാത്ത ഒരു വ്യക്തിയുണ്ടെങ്കിൽ അത് പിസി ജോർജാണെന്ന് രണ്ടാഴ്ച മുമ്പ് പരാതിക്കാരി പറഞ്ഞതാണ്, അങ്ങനെ പറഞ്ഞ ഒരാൾ ഇപ്പോൾ പീഡന ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ട്. പരാതിക്കാരി നിരവധി തവണ വീട്ടിൽ വരികയും താൻ അവരോട് സംസാരിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇപ്പോൾ നടന്ന സംഭവങ്ങൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പിസി ജോർജിന്റെ കുടുംബം ആരോപിച്ചു.
40 വര്‍ഷമായി അദ്ദേഹത്തോടൊപ്പം ജീവിക്കുന്നു, ഒന്ന് നുള്ളി നോവിക്കുക പോലും ചെയ്തിട്ടില്ല, മോനെ മോളെ എന്ന് മാത്രമെ എല്ലാവരെയും വിളിക്കൂ, അദ്ദേഹം എല്ലാം തുറന്ന് പറയുന്നതാണ് ഈ വേട്ടയാടലിന് കാരണം, രണ്ട് മൂന്ന് ദിവസത്തേയ്ക്ക് മുഖ്യമന്ത്രിയുടെ പ്രശ്നങ്ങളൊന്നും പുറത്ത് വരരുത്, പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇട്ടാല്‍ എല്ലാവരും അതിന് പിന്നാലെയാകും, എല്ലാവര്ക്കും ഇത് മനസിലാകുന്നേയൊള്ളുവെന്നും ഉഷാ ജോര്‍ജ് പറഞ്ഞു. സോളര്‍ കേസ് പ്രതിയുടെ പരാതിയില്‍ മ്യൂസിയം പോലീസാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകള്‍ ചേര്‍ത്താണ് ജോര്‍ജിനെതിരെ കേസെടുത്തത്.