തിരുവനന്തപുരം: രാജ്യത്ത് ഇനി ലോക്ക് ഡൗണില്‍ നിന്ന് പുറത്ത് കടക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ലോക്ക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിച്ചാന്‍ തീരുമാനിച്ചാലും കൊവിഡിനെതിരായ ജാഗ്രത ജനങ്ങൾ തുടരണമെന്ന് മന്ത്രി ഇ പി ജയരാജൻ ആവശ്യപ്പെട്ടു. രാജ്യത്ത് വലിയ തോതില്‍ രോഗവ്യാപനം ഉണ്ടാകുമ്പോഴും സംസ്ഥാനത്ത് രോഗവ്യാപനം തീരെ കുറവാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇതുവരെയുള്ള സമയത്ത് നാം സ്വീകരിച്ച ജാഗ്രതയുടെ ഫലമാണ് ഈ നേട്ടം. തുടര്‍ന്നും ഈ ജാഗ്രത കാണിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
ലോക്ക് ഡൗണില്‍ വലിയ ഇളവുകള്‍ നല്‍കിക്കൊണ്ടാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ വന്നിരിക്കുന്നത്. പുതിയ മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനങ്ങളെ കേന്ദ്രം രേഖാമൂലം അറിയിക്കും. ഇതിന് പിന്നാലെ കൂടിയാലോചിച്ച് സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ കേരളം വളരെ വേഗത്തില്‍ തന്നെ കാര്യങ്ങൾ നിരീക്ഷിച്ച് തീരുമാനമെടുക്കുമെന്നും സംസ്ഥാനസർക്കാരിന്റെ തീരുമാനം ഉടനെ തന്നെ അറിയാനാകുമെന്ും ഇപി ജയരാജന് വ്യക്തമാക്കി.
Also Read: 1.5 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ; പ്രതിരോധ പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്സും
ഇന്ന് വൈകീട്ടോടെയാണ് ലോക്ക് ഡൗണിന്റെ അഞ്ചാം ഘട്ടത്തെ അണ്‍ലോക്ക് 1 എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറത്ത് വിട്ടത്. ജൂൺ 30 വരെ ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയാണ്. അതേസമയം ഹോട്സ്പോട്ടുകളില്‍ കർശനനിയന്ത്രണം തുടരും. അന്തര്‍ സംസ്ഥാന, അന്തര്‍ ജില്ലാ യാത്രകള്‍ക്കുള്ള വിലക്ക് കേന്ദ്രം നീക്കിയിരിക്കുകയാണ്. ഇത്തരം യാത്രകള്‍ക്ക് ഇനി പാസ് ആവശ്യമില്ല. ജൂണ്‍ എട്ട് മുതല്‍ മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.