കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കും. സർക്കാർ അപ്പീൽ തള്ളിയാണ് ഹൈക്കോടതി തീരുമാനം. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് നടപടി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. കേസ് സിബിഐക്ക് വിട്ടെങ്കിലും പൊലീസിന്റെ കുറ്റപത്രം റദ്ദാക്കിയ സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചിട്ടില്ല.
വാദം പൂർത്തിയായി 9 മാസത്തിനുശേഷമാണ് കേസിൽ ഹൈക്കോടതി വിധി പറയുന്നത്. വിധി പറയാൻ വൈകിയ സാഹചര്യത്തിൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ കോടതിയെ സമീപിച്ചിരുന്നു.
2019 സെപ്റ്റംബർ 30 നാണ് കൊലപാതകക്കേസ് സിംഗിൾ ബഞ്ച് സിബിഐയ്ക്ക് കൈമാറിയത്. ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടി കുറ്റപത്രം റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കുറ്റപത്രം റദ്ദാക്കിയ നടപടിയാണ് ഹൈക്കോടതി ഇപ്പോൾ സ്റ്റേ ചെയ്തത്.
Also Read: അവിശ്വാസം കഴിഞ്ഞു; ഇനി വിപ്പ് തർക്കം, 'അയോഗ്യരാക്കപ്പെടുക' ഏതൊക്കെ എംഎൽഎമാർ?
കഴിഞ്ഞ നവംബർ 16ന് സർക്കാർ നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരുന്നു. എന്നാൽ വിധി പറയാൻ വൈകുന്ന സാഹചര്യത്തിൽ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റി വാദം കേൾക്കണമെന്നായിരുന്നു ബന്ധുക്കൾ ആവശ്യപ്പെട്ടത്. നേരത്തെ വിധി വൈകിയതോടെ കേസിലെ പ്രതികളെല്ലാം ജാമ്യാപേക്ഷ നൽകിയിരുന്നു. ഹൈക്കോടതി ജാമ്യഹർജി പരിഗണിക്കവെ, ഡിവിഷന്‍ ബെഞ്ചിന്റെ വിധി വൈകുന്നതിനാല്‍ അന്വേഷണം തുടരാനാകുന്നില്ലെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെട്ടത്. ശരത്ലാലിന്റെ വീട്ടിലേക്ക് ബൈക്കില്‍ പോകവെയായിരുന്നു അക്രമണം. കല്യോട്ട് കൂരാങ്കര റോഡില്‍ അക്രമികള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത്ലാല്‍ ആശുപത്രിയിലേക്കുള്ള വഴിയിൽവെച്ചുമാണ് മരിച്ചത്.