ആപ്പ്ജില്ല

പേരൂര്‍ക്കടയില്‍ അമ്മയെ കൊന്നത് മകൻ തന്നെ; പോലീസ് പറയുന്നത് ഇങ്ങനെ

തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷനു പോവാന്‍ അമ്മയോട് 18000രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല ഇതേ തുടർന്നാണ് കൊലപാതകം

TNN 28 Dec 2017, 10:08 am
തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലംമുക്ക് മണ്ണടി ലെയിന്‍ ദ്വാരക വീട്ടില്‍ ദീപ(50)യുടെ ശരീരം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലായ മകന്‍ അക്ഷയ്(22) അറസ്റ്റിലായി. അക്ഷയ് കഴക്കൂട്ടത്തെ എന്‍ജിനിയറിങ് കോളേജില്‍ ബി.ടെക് പഠനം പൂര്‍ത്തിയാക്കിയെങ്കിലും അഞ്ച് വിഷയങ്ങള്‍ക്ക് തോറ്റു. ഇതിനിടെ ഹ്രസ്വകാല കോഴ്സായ എം.ഇ.പിക്ക് ചേര്‍ന്നു. തോറ്റ വിഷയങ്ങള്‍ക്ക് ട്യൂഷനു പോവാന്‍ അമ്മയോട് 18000രൂപ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.
Samayam Malayalam peroorkkada murder
പേരൂര്‍ക്കടയില്‍ അമ്മയെ കൊന്നത് മകൻ തന്നെ; പോലീസ് പറയുന്നത് ഇങ്ങനെ


ഇതില്‍ പ്രകോപിതനായി 25ന് രാവിലെ മൂന്നിന് കിടപ്പുമുറിയില്‍ നില്‍ക്കുകയായിരുന്ന ദീപയെ, അക്ഷയ് പിന്നിലൂടെ നിലത്തേക്ക് തള്ളിയിട്ടു. ദീപ തലയിടിച്ച്‌ നിലത്തുവീണയുടന്‍ കഴുത്തിലും മുഖത്തും തലയിലും ബെഡ്ഷീറ്റുകൊണ്ട് വരിഞ്ഞുമുറുക്കി. ഏറെനേരമെടുത്ത് ദീപയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. മൂന്നുമാസമായി അമ്മ ദീപയുമായി അക്ഷയ് സംസാരിക്കാറില്ലായിരുന്നു. എല്‍.ഐ.സി ഏജന്റായ അമ്മയെക്കുറിച്ച്‌ തനിക്ക് സംശയമുണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ക്കും അമ്മയെക്കുറിച്ച്‌ മോശം അഭിപ്രായമാണുള്ളതെന്നും അക്ഷയ് മൊഴിനല്‍കിയിട്ടുണ്ട്.

ചെലവിനുള്ള പണം കുവൈറ്റിലുള്ള പിതാവ് അശോക് അയച്ചുകൊടുക്കും. പുറമേനിന്നാണ് ഭക്ഷണം. സഹോദരി അനഘയും കുവൈറ്റിലാണ്. പിതാവുമായും സഹോദരിയുമായും അമ്മ സംസാരിക്കാറില്ലായിരുന്നു. ദീപ അയല്‍ക്കാരുമായി നല്ല സഹകരണത്തിലാണെങ്കിലും അക്ഷയ് ചുറ്റുപാടുമായി വലിയ ബന്ധമൊന്നുമില്ലെന്ന് സമീപവാസികള്‍ പറയുന്നു. അക്ഷയ് സ്ഥിരമായി ദീപയുമായി വഴക്കുകൂടാറുണ്ട്. സംഭവദിവസവും ഉച്ചയ്ക്ക് പണത്തിന്റെ പേരില്‍ വഴക്കുണ്ടായതിനെതുടര്‍ന്ന് ദീപയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് മൃതദേഹം തൂക്കിയെടുത്ത് വീടിനു പുറത്തേക്ക് കൊണ്ടുപോയി. വീട്ടിലെ ചവറും മാലിന്യങ്ങളും പതിവായി കത്തിക്കുന്ന കുഴിയില്‍ മൃതദേഹം തള്ളി. ചവറുകള്‍ കത്തിക്കാന്‍ അമ്മ വാങ്ങിവച്ചിരുന്ന മണ്ണെണ്ണ കൊണ്ടുവന്ന് മൃതദേഹം കത്തിക്കാന്‍ തുടങ്ങി. കൊലപ്പെടുത്താനുപയോഗിച്ച ബെഡ്ഷീറ്റും തീയിലിട്ടു. വിറകുകഷണങ്ങളും പറമ്പിലെ ഓലയും ചവറുമെല്ലാം കുഴിയിലേക്കിട്ട് കത്തിച്ചു. സംശയം തോന്നിയതിനെതുടര്‍ന്ന് നടന്ന വിശദമായ ചോദ്യംചെയ്യലിലാണ് അക്ഷയ് കുറ്റം സമ്മതിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നറിയാനായി ചോദ്യംചെയ്യല്‍ തുടരുന്നതായി പൊലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്