ആപ്പ്ജില്ല

എംപാനൽ ജീവനക്കാരെ കൈവിടാതെ സർക്കാർ; കെഎസ്ആർടിസിക്ക് പുനരുദ്ധാരണ പാക്കേജ് നൽകുമെന്ന് മുഖ്യമന്ത്രി

കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിനായി പ്രത്യേക പാക്കേജ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംപാനൽ ജീവനക്കാരെ പിരിച്ച് വിടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Samayam Malayalam 26 Oct 2020, 8:53 pm
തിരുവനന്തപുരം: കൊവിഡ്-19 പ്രതിസന്ധിയുടെ പേരിൽ എംപാനൽ ജീവനക്കാരെ പിരിച്ച് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്ത് വർഷം സേവനമുള്ളവരെയും പിഎസ്‌സി എംപ്ലോയ്‌മെൻ്റ് വഴി വന്നവരെയും മാത്രമേ സ്ഥിരിപ്പെടുത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam പ്രതീകാത്മക ചിത്രം. Photo: ANI
പ്രതീകാത്മക ചിത്രം. Photo: ANI


Also Read: കേരളത്തിൽ ഇന്ന് 4287 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 7101 രോഗമുക്തി

കെഎസ്ആർടിസിയുടെ പുനരുദ്ധാരണത്തിനായി പ്രത്യേക പാക്കേജ് നൽകും. നടപ്പുവർഷം കെഎസ്ആർടിസിക്ക് 2000ത്തിലധികം കോടി രൂപ സഹായം നൽകി. കഴിഞ്ഞ വർഷം 1000 കോടി രൂപ നൽകി. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം മാത്രം 4160 കോടി രൂപ ധനസഹായം നൽകി. യുഡിഎഫിന്‍റെ അഞ്ചുവര്‍ഷ ഭരണകാലത്ത് കെഎസ്ആര്‍ടിസിക്ക് ആകെ നല്‍കിയ സഹായം 1220 കോടി രൂപ മാത്രമാണ്. 2012ന് ശേഷം ശമ്പളപരിഷ്‌ക്കരണം നടപ്പാക്കാത്ത സാഹചര്യത്തിൽ എല്ലാ സ്ഥിരം ജീവനക്കാർക്കും പ്രതിമാസം 1500രൂപ ഇടക്കാല ആശ്വാസം അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്ഥിരപ്പെടുത്താൻ കഴിയാത്ത ജീവനക്കാരെ കെ എസ് ആർടിസിയുടെ ഉപകമ്പനിയായ സിഫ്‌റ്റെന്ന സ്ഥാപനത്തിൽ നിയമിക്കും. സ്‌കാനിയ, ദീർഘദൂര ബസുകൾ, പുതിയതായി വാങ്ങുന്ന ബസുകൾ തുടങ്ങിയവ സിഫ്‌റ്റ് വഴിയാകും പ്രവർത്തിക്കുക. ചെലവ് ചുരുക്കുന്നതിൻ്റെ ഭാഗമായി നടപടികൾ തുടരും. കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള എല്ലാ സ്ഥലങ്ങളും കോര്‍പ്പറേഷന് ബാധ്യതയില്ലാത്ത രീതിയില്‍ പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: 3,711 സമ്പർക്ക രോഗികൾ; 19 പുതിയ ഹോട്സ്പോട്ടുകൾ

ഇതിന്‍റെ ഫലമായി അടുത്ത മൂന്നുവര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസിയുടെ വരവും ചെലവും തമ്മിലുള്ള വിടവ് 500 കോടി രൂപയായി കുറയ്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ തുക കെഎസ്ആര്‍ടിസി നല്‍കുന്ന സൗജന്യ സേവനങ്ങള്‍ക്ക് പ്രതിഫലമായി ഗ്രാന്‍റായി കോര്‍പ്പറേഷന് സര്‍ക്കാര്‍ തുടര്‍ന്നു നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്