ആപ്പ്ജില്ല

ജോസഫിന് വൻ തിരിച്ചടി? ഈ സീറ്റുകൾ പിടിച്ചെടുക്കാൻ കോൺഗ്രസ്, നഷ്‌ടം എവിടെയെല്ലാം

15 അല്ലെങ്കിൽ 12 സീറ്റുകൾ വേണമെന്ന ജോസഫ് വിഭാഗത്തിൻ്റെ ആവശ്യത്തിന് പച്ചക്കൊടി കാട്ടേണ്ടതില്ലെന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി വ്യക്തമാക്കുന്നത്

Samayam Malayalam 21 Feb 2021, 9:08 am
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കുകയാണ് മുന്നണികൾ. നിർണായക മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിനൊപ്പം സീറ്റ് വിഭജനവും മികച്ച രീതിയിൽ പൂർത്തിയാക്കാനുള്ള ഒരുക്കമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വേഗത്തിലാക്കിയ കോൺഗ്രസ് സീറ്റ് വിഭജനത്തിൽ പിജെ ജോസഫ് വിഭാഗത്തിൻ്റെ ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കില്ലെന്ന നിലപാടിലേക്ക് എത്തുകയാണ്. ജോസ് വിഭാഗം വിട്ടുവീഴ്‌ചകൾക്ക് തയ്യാറാകണമെന്ന നിലപാടിലേക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി എത്തുകയാണ്.
Samayam Malayalam pj joseph faction faces crisis as congress plans to take over more seats in kerala assembly election 2021
ജോസഫിന് വൻ തിരിച്ചടി? ഈ സീറ്റുകൾ പിടിച്ചെടുക്കാൻ കോൺഗ്രസ്, നഷ്‌ടം എവിടെയെല്ലാം


ജോസഫ് വിഭാഗത്തിന് പരോക്ഷ വിമർശനം?

15 സീറ്റുകളെന്ന ആവശ്യം മുന്നോട്ട് വച്ച ജോസഫ് വിഭാഗത്തെ കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി പരോക്ഷമായി വിമർശിച്ചു. ജോസഫ് വിഭാഗത്തിൻ്റെ അമിത അവകാശവാദത്തിന് വഴങ്ങേണ്ടതില്ലെന്ന് നിലപാടിലാണ് കോൺഗ്രസ് മേൽനോട്ട സമിതി. അധികമായി സീറ്റുകൾ നൽകാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ കടുംപിടുത്തും അവസാനിപ്പിക്കണമെന്നും നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. ഇതോടെ 15അല്ലെങ്കിൽ 12 സീറ്റ് എന്ന ജോസഫിൻ്റെ ആവശ്യം കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി തള്ളിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

ജോസഫിന് എത്ര സീറ്റ്?

15 അല്ലെങ്കിൽ 12 സീറ്റുകൾ വേണമെന്ന ജോസഫ് വിഭാഗത്തിൻ്റെ ആവശ്യത്തിന് പച്ചക്കൊടി കാട്ടേണ്ടതില്ലെന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി വ്യക്തമാക്കുന്നത്. പത്തിൽ താഴെ സീറ്റുകൾ മാത്രം നൽകിയാൽ മതിയെന്നാണ് സമിതി വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ വിട്ടുവീഴ്‌ചകൾ വേണ്ടെന്നും സീറ്റ് വിഭജനത്തിൽ ജോസഫ് അനുകൂല നിലപാട് സ്വീകരിക്കണമെന്നുമാണ് കോൺഗ്രസിൻ്റെ

നിലപാട്. നിലവിലെ സാഹചര്യത്തിൽ ജോസഫ് വിഭാഗത്തിന് 7 സീറ്റുകൾ നൽകാമെന്ന ധാരണയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിക്കുള്ളത്.

ജോസഫുമായി വിട്ടുവീഴ്‌ചകൾ എങ്ങനെ?

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം മത്സരിച്ച നാല് സീറ്റും ആ വിഭാഗത്തിലേക്ക് പിന്നീട് വന്നവർ മത്സരിച്ച തിരുവല്ല, ചങ്ങനാശേരി, ഇരിങ്ങാലക്കുട സീറ്റുകളും ചേർത്ത് ഏഴ് സീറ്റുകൾ നൽകാമെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്. അതേസമയം, കേരളാ കോൺഗ്രസിന് വോട്ടുകൾ ധാരാളമുള്ള കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, പൂഞ്ഞാർ, ചങ്ങനാശേരി സീറ്റുകൾ വിട്ടുനൽകണമെന്ന ജോസഫിൻ്റെ ആവശ്യം കോൺഗ്രസ് തള്ളിയേക്കും. മധ്യകേരളത്തിൽ സ്വാധീനം ശക്തമാക്കാൻ ഈ സീറ്റുകളിൽ സ്വന്തം സ്ഥാനാർഥിയെ നിർത്താനാണ് കോൺഗ്രസിൻ്റെ ലക്ഷ്യം. മാണി സി കാപ്പൻ യുഡിഎഫിൽ എത്തിയതോടെ പാലാ സീറ്റിൽ ജോസഫ് ആവശ്യം ഉന്നയിക്കില്ല.

സീറ്റ് വിഭജനത്തിൽ ജോസഫ് മയപ്പെടുമോ?

കോൺഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ തീരുമാനത്തോട് ജോസഫ് പക്ഷം അനുകൂല നിലപാട് സ്വീകരിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ വിട്ടുവീഴ്‌ചകൾക്ക് തയ്യാറായില്ലെങ്കിൽ സാഹചര്യം പ്രതികൂലമാകുമെന്ന വിലയിരുത്തൽ ജോസഫ് വിഭാഗത്തിനുണ്ട്. എന്നാൽ ജോസ് കെ മാണിയും സംഘവും ഇടതുമുന്നണിയിൽ എത്തിയതിന് പിന്നാലെ പാർട്ടിയിൽ എത്തിയവരെല്ലാം സീറ്റുകൾ ആവശ്യപ്പെടുന്നത് ജോസഫിന് തിരിച്ചടിയാകുന്നുണ്ട്. പ്രധാന നേതാക്കളായ ജോയ് എബ്രഹാം, ജോസഫ് എം പുതുശേരി, ജോണി നെല്ലൂർ, ഫ്രാൻസിസി ജോർജ് അടക്കമുള്ളവർ സീറ്റുകൾ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മലബാറിൽ വിജയസാധ്യതയില്ലാത്ത സീറ്റുകൾ വിട്ട് നൽകാനും ജോസഫ് ആഗ്രഹിക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്