അക്കിത്തം; മലയാളത്തിലെ ആറാം ജ്ഞാനപീഠ തിളക്കം, ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം
ആധുനിക മലയാള കവിതയിലെ അതികായനായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയെ ജ്ഞാനപീഠം അവാർഡ് നൽകി രാജ്യം ആദരിച്ചിരിക്കുകയാണ്. ജ്ഞാനപീഠ പുരസ്കാരത്തിന് അര്‍ഹനാകുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം അച്യുതൻ നമ്പൂതിരിപ്പാട്. 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം', 'ഓരോ മാതിരി ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം'...തുടങ്ങിയ അക്കിത്തത്തിൻ്റെ വരികള്‍ കാലാന്തരങ്ങൾക്കപ്പുറത്തേക്കു സഞ്ചരിക്കുന്നതാണ്.
മാനവികതയിൽ ഊന്നിയ ആത്മീയത
ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസകാരനാണ് അക്കിത്തം അച്യുതൻ നമ്പൂതിരി. മാനവികതയിൽ ഊന്നിയുള്ള ആത്മീയതയാണ് അക്കിത്തം കവിതകളുടെ മുഖമുദ്ര. 'വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം' എന്ന അക്കിത്തത്തിൻ്റെ വരികള്‍ മലയാള കവിതാ ലോകത്ത് ആധുനികതയാണ് വിളംബരം ചെയ്തത്.
പാലക്കാട് ജില്ലയിലെ കുമാരനല്ലൂരിൽ ജനനം
1926 മാർച്ച് 18 ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തത്തിൻ്റെ ജനനം. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് മാതാപിതാക്കൾ.ബാല്യത്തിൽ തന്നെ സംസ്കൃതവും ജ്യോതിഷവും സംഗീതവും അക്കിത്തം അഭ്യസിച്ചു. പിന്നീട് നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങൾ തുറന്നുകാട്ടിയ ആനുകാലികമായ ഉണ്ണി നമ്പൂതിരിയിൽ പ്രസാധകനായി. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചു. 1975-ൽ ആകാശവാണി തൃശൂർ നിലയത്തിൽ എഡിറ്ററായി.
'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം'
അക്കിത്തത്തിൻ്റെ 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന കൃതിയിൽ നിന്നാണ് "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്ന വരികള്‍ ഉടലെടുത്തത്. 1948-49കളിൽ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവർത്തിത്വമായിരുന്നു ഈ കവിത എഴുതാൻ പ്രചോദനം. ഇഎംഎസ്. നമ്പൂതിരിപ്പാട് തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹം ഈ കവിത പ്രകാശിപ്പിച്ചതിനു പിന്നാലെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധനായി മുദ്രകുത്തപ്പെട്ടു.
മലയാള സാഹത്യത്തിൽ അമ്പതോളം കൃതികൾ
മലയാള സാഹിത്യ ലോകത്തേക്ക് അമ്പതോളം കൃതികള്‍ സമ്മാനിച്ച കവിയാണ് അക്കിത്തം. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികളിലൊന്ന്. വെണ്ണക്കല്ലിന്‍റെ കഥ, നിമിഷ ക്ഷേത്രം, ഇടിഞ്ഞു പൊളിഞ്ഞ ലോകം, മധുവിധു, ഒരു കുല മുന്തിരിങ്ങ (കുട്ടിക്കവിതകള്‍ ) അമൃതഗാഥിക, അക്കിത്തത്തിന്‍റെ തിരഞ്ഞെടുത്ത കവിതകള്‍, അക്കിത്തം കവിതകള്‍: സമ്പൂര്‍ണ്ണ സമാഹാരം തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍.
പത്മശ്രീയും എഴുത്തച്ഛൻ പുരസ്കാരവും
മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് രാജ്യം പത്മശ്രീ നൽകിയും അക്കിത്തത്തെ ആദരിച്ചിട്ടുണ്ട്. കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരത്തിനും അക്കിത്തം അര്‍ഹനായിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ് , സഞ്ജയൻ പുരസ്കാരം തുടങ്ങിയ നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി.
മലയാളത്തിലെ ആറാം ജ്ഞാനപീഠ തിളക്കം
മലയാളത്തിലെ ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ് അക്കിത്തം. ജി ശങ്കരക്കുറുപ്പ്, എസ് കെ പൊറ്റക്കാട്, തകഴി ശിവശങ്കരപ്പിള്ള ,എം.ടി വാസുദേവൻ നായര്‍, ഒഎൻവി കുറുപ്പ് എന്നിവർക്കാണ് ഇതിനു മുൻപ് മലയാളത്തിൽ നിന്നും പുരസ്കാരം ലഭിച്ചിട്ടുള്ളത്.