ആപ്പ്ജില്ല

ജസ്‍‍ന കേരളത്തിന് പുറത്ത് ജീവനോടെയുണ്ടെന്ന് ഉറപ്പിച്ച് പോലീസ്

ജസ്‍‍ന രണ്ടാമതൊരു ഫോൺ ഉപയോഗിച്ചിരുന്നു? കർണാടകയിൽ നിന്ന് ഫോൺ കോളുകളും വന്നിരുന്നു?

Samayam Malayalam 23 Jul 2018, 11:16 am
കൊച്ചി: എരുമേലി മുക്കൂട്ടുതറയിൽ നിന്ന് കാണാതായ ജസ്നയെത്തേടി അന്വേഷണസംഘം കർണാടകയിലെ രണ്ട് സ്ഥലങ്ങളിലേയ്ക്ക് പുറപ്പെട്ടു. കാണാതായതിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ജെസ്നയ്ക്ക് ലഭിച്ച ചില ഫോൺ കോളുകൾ കർണാടകയിൽ നിന്നാണെന്ന് പോലീസ് സംഘം കണ്ടെത്തി. ജസ്നയോട് സാദൃശ്യമുള്ള പെൺകുട്ടിയെ അവിടെ കണ്ടെന്നുള്ള വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് പോലീസ് സംഘം കർണാടകയിലേയ്ക്ക് പുറപ്പെട്ടിരിക്കുന്നത്. മുൻപ് കർണാടകയിൽ പെൺകുട്ടിയെ കണ്ടെന്ന വിവരത്തിൽ നടത്തിയ അന്വേഷണം വിഫലമായിരുന്നു.
Samayam Malayalam jesna-1.jpg.image.784.410


ജെസ്നയ്ക്ക് രണ്ടാമതൊരു മൊബൈൽ ഫോൺ കൂടി ഉണ്ടായിരുന്നു എന്ന നിർണായകവിവരം പോലീസിന് ലഭിച്ചതായി ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കേസിൽ സുപ്രധാനമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇപ്പോൾ പുറത്തുവിടാനാകില്ലെന്നും സർക്കാർ കഴിഞ്ഞ ദിവസം ഹൈക്കോടതിയിലും അറിയിച്ചിരുന്നു. സ്ഥിരം ഉപയോഗിക്കുന്ന മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് പോയ ജെസ്ന സ്വമേധയാ വീട് വിട്ടിറങ്ങിയതാണെന്ന അനുമാനത്തിലാണ് പോലീസ്. തിരോധാനവുമായി ബന്ധപ്പെട്ട് 6000 ഫോൺ കോളുകളാണ് പോലീസ് ഇതിനോടകം പരിശോധിച്ചത്. സംശയാസ്പദമായ ഒരു ലക്ഷത്തിലധികം ഫോൺ കോളുകൾ പരിശോധിക്കാനാണ് സൈബർ വിദഗ്ധരുടെ നീക്കം.

മുണ്ടക്കയം ബസ് സ്റ്റാൻഡിന് സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് ജെസ്നയെത്തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. വീട്ടിൽ നിന്ന് ധരിച്ച ചുരിദാറിന് പകരം ജീൻസും ഷർട്ടുമാണ് സിസിടിവി ദൃശ്യങ്ങളിലെ കുട്ടിയുടെ വേഷം. ബസ് സ്റ്റാൻഡിന് സമീപം സ്ത്രീകൾക്ക് വസ്ത്രം മാറാനുള്ള സൗകര്യമുണ്ടെന്നും ഈ സാധ്യത ബലപ്പെടുത്തുന്നു. കൈവശം രണ്ട് ബാഗുകളുമുണ്ട്. ദൂരയാത്രയ്ക്കായുള്ള വസ്ത്രങ്ങൾ അടങ്ങിയ വലിയൊരു ബാഗ് കൈവശമുണ്ടെന്നത് ദൃശ്യങ്ങളിൽ പെൺകുട്ടി നടക്കുന്ന രീതിയിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

അതേസമയം, സംസ്ഥാനത്തിന് പുറത്ത് എവിടെയാണ് ജെസ്നയുള്ളത് എന്നു കണ്ടുപിടിക്കുകയാണ് പോലീസിനു മുന്നിലുള്ള വെല്ലുവിളി. തിരോധാനം ഇത്രയും വലിയ വാർത്തയായതാണ് ജെസ്ന സ്വയം മറനീക്കി പുറത്തുവരാത്തതിനു കാരണമെന്നും കരുതപ്പെടുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്