സുൽത്താൻബത്തേരി: പള്ളിമേടയിൽ മോഷണം നടത്തിയ ശേഷം സ്വകാര്യ ലോഡ്ജിൽ താമസിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മോഷണത്തിന് ശേഷം ഒളിച്ചു താമസിച്ച പ്രതിയാണ് സുൽത്താൻ ബത്തേരി പോലീസിന്റെ പിടിയിലായത്. ഫറോക്ക് കരുവൻതുരുത്തി പൂന്തോട്ടത്തിൽ മനോജ് കുമാർ (53) ആണ് പോലീസ് പിടിയിലായത്.
Also Read: ഡ്രൈവിങ് ടെസ്റ്റ് എളുപ്പത്തിൽ പാസാകാൻ തിരിമറി; കാക്കനാട് ആർടിഒ വാഹനം പിടിച്ചെടുത്തു
ബത്തേരി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിലാണ് മനോജ് കഴിഞ്ഞ ശനിയാഴ്ച മോഷണം നടത്തിയത്. ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മോഷണം. മനോജ് കുമാർ പള്ളിയിലെ വികാരിയുടെ മുറിയിൽ നിന്നാണ് മോഷണം നടത്തിയത്. 10, 000 രൂപ, എടിഎം കാർഡുകൾ, മൊബൈൽ ഫോൺ എന്നിവയാണ് മോഷ്ടിച്ചത്. പള്ളിവികാരി ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മോഷണം നടത്തിയത്.
Also Read: ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് സ്കൂൾ കുട്ടികൾ മരിച്ചു
പ്രതിയുടെ ചിത്രം സിസിടിവി ക്യാമറയിൽ നിന്ന് പോലീസിനും നാട്ടുകാർക്കും ലഭിച്ചിരുന്നു. ലഭിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് പ്രതി ലോഡ്ജിൽ താമസിക്കുന്നെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചു. തുടർന്നാണ് പോലീസ് ലോഡ്ജിൽ പരിശോധന നടത്തിയത്. പള്ളി വികാരിയുടെ മുറിയിൽ നിന്ന് മോഷണം പോയ വസ്തുക്കൾ എല്ലാം പ്രതിയുടെ പക്കൽ നിന്ന് പോലീസ് കണ്ടെടുത്തു. 2016ൽ നടക്കാവ് പോലീസ് മനോജ് കുമാറിനെതിരെ മോഷണത്തിന് കേസെടുത്തിരുന്നു.