കൊച്ചി: കലൂർ പാവക്കുളം അമ്പല പരിസരത്ത് നടന്ന സിഎഎ അനുകൂല പരിപാടിക്കിടെ വിമർശനമുന്നയിച്ച യുവതിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ജനജാഗരണ സമിതിയ്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം പേയാട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്നലെയാണ് യുവതി തന്നെ കയ്യേറ്റം ചെയ്തതായി കാട്ടി പോലീസിൽ പരാതി നൽകിയത്.
സംഘംചേർന്ന് ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്‌ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ നോർത്ത് പോലീസാണ് കേസെടുത്തത്. വിഎച്ച്പിയുടെ മാതൃസമിതിയുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം.
കഴിഞ്ഞദിവസം ബിജെപി വ്യവസായ സെൽ കൺവീനറും പരിപാടിയുടെ സംഘാടകയുമായ സജിനി നൽകിയ പരാതിയിൽ യുവതിക്കെതിരെയും കേസെടുത്തിരുന്നു. പരാതിയിൽ അറസ്റ്റ് ചെയ്ത യുവതിയെ പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു. പരിപാടിക്കിടെ അതിക്രമിച്ച് കയറിയെന്ന് കാട്ടിയായിരുന്നു സജിനി നോർത്ത് പോലീസിൽ പരാതി നൽകിയത്.
Also Read: പേജ് കാക്ക കൊണ്ട് പോകാതിരിക്കാൻ ഐസിയുവും സിന്ദൂരം തൊട്ടു; കാക്കയും സിന്ദൂരവും, ട്രോൾ മഴ
നേരത്തെ പരിപാടിക്കിടെ എതിരഭിപ്രായം ഉന്നയിച്ച യുവതിയെ സംഘംചേർന്ന് കയ്യേറ്റം ചെയ്യുന്നതിന്‍റെയും ഭീഷണി ഉയർത്തുന്നതിന്‍റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പരിപാടി നടന്നുകൊണ്ടിരിക്കെ ആതിര പ്രതിഷേധിക്കുന്നതും തുടർന്ന് നിയമത്തെ അനുകൂലിക്കുകയായിരുന്ന സ്ത്രീകൾ സംഘം ചേർന്ന് ഇവരെ ഭീഷണിപ്പെടുത്തുകയും തട്ടിക്കയറുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.
യുവതിയെ സംഘം ചേർന്ന് തള്ളിമാറ്റുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. വീഡിയോ പ്രചരിച്ചതിനു പിന്നാലെ യുവതിക്കെതിരായ നടപടിക്കെതിരെ നിരവധിയാളുകൾ സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ സംഭാഷണത്തെ അടിസ്ഥാനമാക്കി നിരവധി ട്രോളുകളും പ്രചരിക്കുന്നുണ്ട്. സിന്ദൂരം തൊടുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാക്കുകളാണ് ട്രോളുകൾക്ക് പിന്നിൽ.