ആപ്പ്ജില്ല

ജലന്ധർ ബിഷപ്പിന് നോട്ടീസ്; അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകണം

ഒരാഴ്ചയ്ക്കകം നേരിട്ട് ഹാജരാകാൻ നോട്ടീസ് നല്‍കും.

Samayam Malayalam 3 Sept 2018, 11:32 am
കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പോലീസ് സംഘം നോട്ടീസ് നല്‍കും. ഒരാഴ്ചയ്ക്കകം കേരളത്തിലെത്തി അന്വേഷണസംഘത്തിനു മുന്നിൽ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസ് നല്‍കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഐജി വിജയ് സാക്കറേയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇതുസംബന്ധിച്ച സമയക്രമത്തിൽ അന്തിമതീരുമാനമെടുക്കും.
Samayam Malayalam jalandhar bishop


ബിഷപ്പിനെതിരെ മതിയായ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടും ഉന്നത ഇടപെടൽ മൂലം ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നുവെന്ന് ആരോപണം ഉയ‍ര്‍ന്നിരുന്നു. അന്വേഷണം പൂ‍ര്‍ത്തിയാക്കി അന്തിമ റിപ്പോ‍ര്‍ട്ട് സമര്‍പ്പിക്കുമ്പോഴും അറസ്റ്റ് നടക്കുന്നില്ലെങ്കിൽ ചുമതല ഒഴിയാൻ അന്വേഷണസംഘം തീരുമാനിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണചുമതലയുള്ള വൈക്കം ഡിവൈഎസ്‍‍പി കെ സുഭാഷ് കോട്ടയം എസ്‍‍പിയുമായി കൂടിക്കാഴ്ച നടത്തിയത്.

കേരളത്തിലെ അന്വേഷണം പൂര്‍ത്തിയാക്കി ബിഷപ്പിന്‍റെ മൊഴിയെടുക്കാനായി അന്വേഷണസംഘം ജലന്ധറിലെത്തിയിരുന്നെങ്കിലും അറസ്റ്റ് ചെയ്യാതെ മടങ്ങുകയായിരുന്നു. എന്നാൽ തിരികെയെത്തി നടത്തിയ അന്വേഷണത്തിൽ ബിഷപ്പിന്‍റെ മൊഴിയിൽ ഏറിയ പങ്കും കളവാണെന്ന് പോലീസിന് ബോധ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്നും അറസ്റ്റ് അനിവാര്യമാണെന്നുമുള്ള തീരുമാനത്തിൽ അന്വേഷണസംഘം എത്തിയത്.

ബിഷപ്പ് കേരളത്തിൽ എത്തിയാൽ ജലന്ധറിൽ ഉണ്ടായതുപോലുള്ള ക്രമസമാധാനപ്രശ്നാങ്ങള്‍ ഒഴിവാക്കാമെന്ന് പോലീസ് കണക്കുകൂട്ടുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്