ആപ്പ്ജില്ല

യുവതികൾ മല ചവിട്ടാനെത്തുമോ ?; പുതിയ നീക്കവുമായി ജില്ലാ ഭരണകൂടം, നിയന്ത്രണങ്ങളിൽ അയവ് വരുത്തിയേക്കും

സന്നിധാനം, നിലയ്‌ക്കൽ, എരുമേലി, പമ്പ, പത്തനംതിട്ട എന്നിവടങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിക്കാനുള്ള മുൻ തീരുമാനത്തിൽ നിന്നും ജില്ലാ ഭരണകൂടം പിന്മാറിയതായി റിപ്പോർട്ട്.

Samayam Malayalam 15 Nov 2019, 8:51 pm

ഹൈലൈറ്റ്:

  • ശബരിമല നട ശനിയാഴ്‌ച വൈകിട്ട് തുറക്കും.
  • സുരക്ഷ ശക്തമാക്കേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം.
  • ആവശ്യം വന്നാൽ മാത്രം കൂടുതൽ പോലീസിനെ എത്തിക്കും.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sabarimala
ശബരിമലയിൽ സുരക്ഷ കുറച്ചേക്കും
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടത്തിന് ശനിയാഴ്‌ച വൈകിട്ട് ശബരിമല നട തുറക്കാനിരിക്കെ സുരക്ഷ ശക്തിപ്പെടുത്തേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം. സംഘർഷ സാധ്യതകൾ ഇല്ലാത്തതിനാൽ സന്നിധാനത്തും പ്രദേശത്തും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ വേണ്ടെന്ന നിലപാടിലാണ് അധികൃതർ.
ഏതെങ്കിലും തരത്തിലുള്ള സംഘർഷ സാധ്യതകൾ ഉണ്ടാകുകയും യുവതികൾ മല ചവിട്ടാൻ എത്തുകയോ ചെയ്‌താൽ മാത്രം സുരക്ഷ ശക്തിപ്പെടുത്താമെന്ന നിലപാടാണ് അധികൃതർക്കുള്ളത്. നിരോധനാജ്ഞ അടക്കമുള്ള നടപടികൾ തുടർന്ന് മാത്രമേ സ്വീകരിക്കു. സന്നിധാനം, നിലയ്‌ക്കൽ, എരുമേലി, പമ്പ, പത്തനംതിട്ട എന്നിവടങ്ങളിൽ കൂടുതൽ പോലീസിനെ നിയോഗിക്കാനുള്ള മുൻ തീരുമാനത്തിൽ നിന്നും ജില്ലാ ഭരണകൂടം പിന്മാറി.

ശബരിമല പുനഃപരിശോധന ഹർജികൾ സുപ്രീം കോടതി വിശാല ബഞ്ചിന് വിട്ടതും 2018ലെ യുവതി പ്രവേശന വിധി ഇപ്രാവശ്യം നടപ്പാക്കേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചതുമാണ് സുരക്ഷ ശക്തിപ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്താൻ കാരണം. എന്നാൽ യുവതികൾ എത്തുമെന്ന റിപ്പോർട്ടുകളും നിലവിലുണ്ട്. എന്നാൽ സുരക്ഷയ്‌ക്കായി വനിതാ പോലീസിനെ സർക്കാർ നിയോഗിച്ചിട്ടില്ല.

യുവതികൾ എത്തുകയോ സുരക്ഷാ ഭീഷണിയുണ്ടാകുകയോ ചെയ്‌താൽ മാത്രം അധികം പോലീസിനെ സന്നിധാനത്തും പ്രദേശത്തും നിയോഗിക്കും. സംഘർഷം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷം 15,259 പോലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്തും പ്രദേശത്തും സുരക്ഷയ്‌ക്കായി നിയോഗിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്