കൊച്ചി: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഭാര്യ ഗതാഗതക്കുരുക്കിൽപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിൽപ്പ് ശിക്ഷയും ശകാരവും നൽകിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തലസ്ഥാനത്തെ ആറ് ഉദ്യോഗസ്ഥര്‍ക്ക് ലോക്നാഥ് ബെഹ്റ അര്‍ധരാത്രി വരെ നിൽപ്പുശിക്ഷ വിധിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ സംഭവത്തെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ എ ജയശങ്കര്‍ ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരിക്കുകയാണ്.
സൗമ്യനും സ്നേഹ സ്വരൂപനുമാണ് നമ്മുടെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സാർ. അദ്ദേഹം ആരോടും അങ്ങനെ കോപിക്കുകയില്ല, കീഴുദ്യോഗസ്ഥരെ ശകാരിക്കുകയുമില്ല. അതുകൊണ്ടു തന്നെ, ബെഹ്റ സാർ സർക്കിൾ ഇൻസ്പെക്ടർമാരെയും അസിസ്റ്റന്റ് കമ്മീഷണർമാരെയും വിളിച്ചു വരുത്തി പാതിരാ വരെ 'നിൽപ്പ് ശിക്ഷ' വിധിച്ചെന്നും മതിയാകും വരെ ശാസിച്ചെന്നുമുളള വാർത്ത നുണയാകാനേ തരമുള്ളൂവെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.
Also Read:ഡിജിപിയുടെ ഭാര്യ ഗതാഗതക്കുരുക്കിൽ കുടുങ്ങി; ഉദ്യോഗസ്ഥരെ 'നിർത്തിപ്പൊരിച്ച്'ബെഹ്റ
പ്രോട്ടോക്കോൾ പ്രകാരം, ഗവർണറേക്കാൾ ഉയർന്നതാണ് സംസ്ഥാന പോലീസ് മേധാവിയുടേത്. അതിലും എത്രയോ ഉയരത്തിലാണ് അദ്ദേഹത്തിന്റെ സഹധർമ്മിണി. സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം എന്ന് പോലീസ് ആക്റ്റിലും മാന്വലിലും പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കുറിക്കുന്നു.
ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകാൻ വേണ്ടി പോലീസ് മേധാവിയുടെ പത്നി നടുറോഡിൽ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? ബെഹ്റയ്ക്ക് വേണമെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർമാരെയും സർക്കിൾ ഇൻസ്പെക്ടർമാരെയും അപ്പോൾ തന്നെ സസ്പെൻഡ് ചെയ്യാമായിരുന്നു. കുറ്റപത്രം കൊടുത്തു പിരിച്ചു വിടാൻ പോലും കഴിയുമായിരുന്നു-ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
''എന്നാൽ അദ്ദേഹം അതൊന്നും ചെയ്തില്ല. മറിച്ച്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി കാര്യം പറഞ്ഞു മനസിലാക്കി. അത്രയേയുള്ളൂ സംഗതി. അതിനാണ് ഈ മാധ്യമങ്ങൾ ഈ പുക്കാറൊക്കെ ഉണ്ടാക്കുന്നത്. കഷ്ടം!'' പരിഹാസത്തോടെ ജയശങ്കര്‍ പറഞ്ഞു.