ആപ്പ്ജില്ല

യതീഷ് ചന്ദ്രയെ രൂക്ഷമായി വിമർശിച്ച് പൊൻ രാധാകൃഷ്ണൻ

യതീഷ് ചന്ദ്ര ഐപിഎസിന്റെ പെരുമാറ്റത്തിൽ കേന്ദ്രമന്ത്രിക്ക് അതൃപ്തി

Samayam Malayalam 21 Nov 2018, 6:50 pm
പത്തനംതിട്ട: എസ്‌പി യതീഷ് ചന്ദ്രയുടെ ഇടപെടലിനെ വിമർശിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. ശബരിമല ക്ഷേത്രം കേരളത്തിന്റേത് മാത്രമല്ലെന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന തീർഥാടകർക്ക് സന്നിധാനത്ത് എത്താനുള്ള സൗകര്യം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Samayam Malayalam pon radhakrishnan


ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ എന്തിനാണെന്ന് മന്ത്രി ചോദിച്ചു. എസ്‌പി യതീഷ് ചന്ദ്ര തന്നോട് ചോദിച്ചത് പോലെ ഒരു സംസ്ഥാന മന്ത്രിയോട് ചോദിക്കുമോയെന്നും പൊൻ രാധാകൃഷ്ണൻ ചോദിച്ചു. കേന്ദ്ര മന്ത്രിയുടെ വാഹനം മാത്രം ശബരിമലയിലേക്ക് കയറ്റി വിടാമെന്ന് എസ്‌പി അറിയിച്ചെങ്കിലും പ്രതിഷേധാർത്ഥം കെഎസ്ആർടിസി ബസിലാണ് പൊൻ രാധാകൃഷ്ണൻ സന്നിധാനത്തെത്തിയത്. വൈകുന്നേരം മൂന്നേ മുക്കാലോടെയാണ് മന്ത്രി ദർശനം നടത്തി സന്നിധാനത്ത് നിന്ന് മടങ്ങിയത്.

നിലക്കൽ നിന്ന് സ്വകാര്യ വാഹനങ്ങൾ കടത്തി വിടാത്തത് സംബന്ധിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും എസ്‌പി യതീഷ് ചന്ദ്രയും തമ്മിൽ തർക്കമുണ്ടായി. കെഎസ്ആർടിസി വാഹനങ്ങൾ സന്നിധാനത്ത് പാർക്ക് ചെയ്യാത്തത് മൂലം അവിടെ ഗതാഗത കുരുക്ക് ഉണ്ടാകില്ലെന്നും സ്വകാര്യ വാഹനങ്ങൾ ധാരാളമായി എത്തിയാൽ ഗതാഗത പ്രശ്നങ്ങൾ ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മന്ത്രിയെ ബോധിപ്പിച്ചു.

അങ്ങനെ സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോ എന്ന യതീഷ് ചന്ദ്രയുടെ ചോദ്യത്തിനെതിരെയാണ് ഇപ്പോൾ വിമർശനമുയർന്നിരിക്കുന്നത്. മന്ത്രി എഴുതി നൽകി ഉത്തരവിട്ടാൽ അത് പോലെ അനുസരിക്കാമെന്ന് എസ്‌പി യതീഷ് ചന്ദ്ര മറുപടി നൽകി. എന്നാൽ, കേന്ദ്രമന്ത്രിയോട് ഒരു എസ്‌പി ഈ രീതിയിലാണോ പെരുമാറേണ്ടതെന്ന് സംസ്ഥാന ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ ചോദിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്