ആലപ്പുഴ: പൂച്ചാക്കലില്‍ അമിത വേഗത്തില്‍ വന്ന കാര്‍ 4 വിദ്യാര്‍ത്ഥിനികളെ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ കുറ്റസമ്മതം നടത്തി അറസ്റ്റിലായ അസം സ്വദേശി. അപകടസമയത്ത് കാര്‍ ഓടിച്ചത് താനാണെന്ന് അസം സ്വദേശിയായ ആനന്ദ് മുഡോയി പോലീസിന് മൊഴി നല്കി. കാറില്‍ ഉണ്ടായിരുന്ന പൂച്ചാക്കല്‍ സ്വദേശി മനോജിന്റെ സുഹൃത്താണ് ഇയാള്‍. മദ്യപിച്ച ശേഷമാണ് അമിത വേഗത്തില്‍ കാര്‍ ഓടിച്ചത്.
സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. മനോജുംആനന്ദും രാവിലെ മുതല്‍ മദ്യലഹരിയിലായിരുന്നു. മദ്യലഹരിയില്‍ അമിത വേഗത്തില്‍ ഓടിച്ചു വന്ന കാര്‍ പാഞ്ഞ് കയറിയാണ് നാല് വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. അതേ സമയം ആനന്ദ് മുഡോയിക്കും മനോജിനും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്ന് പോലീസ് പറയുന്നു.
Also Read: സംസ്ഥാനത്ത് പുതിയ കൊറോണ കേസുകളില്ല; 3313 പേര് നിരീക്ഷണത്തിൽ
അപകടത്തില്‍ ആനന്ദിന് സാരമായ പരുക്കുകള്‍ ഇല്ലായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇയാളെ ഇന്നലെ തന്നെ വിട്ടയച്ചിരുന്നു. ഇതിന് ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അപകടത്തില്‍ തലയ്ക്ക് പരുക്കേറ്റ മനോജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
അരൂരിലെ സ്വകാര്യ കമ്പനിയില്‍ മൂന്ന് മാസമായി ജോലി ചെയ്ത് വരികയായിരുന്നു ആനന്ദ്. അപകട ദിവസം രാവിലെ സുഹൃത്തിനൊപ്പം അരൂരില്‍ നിന്നും പൂച്ചാക്കലില്‍ എത്തി. മനോജ് ജോലി നല്‍കാമെന്ന് പറഞ്ഞതനുസരിച്ചാണ് മദ്യപിക്കാന്‍ ഒപ്പം കൂടിയതെന്ന് ഇയാള്‍ പറയുന്നു. അതേസമയം അപകടത്തില്‍ പരുക്കേറ്റ് എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.