സഭയിൽ നിന്ന് പുറത്താക്കപ്പെട്ടവർ
കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെയാണ് പിസി ജോർജ് അധിക്ഷേപകരമായ പരാമർശം നടത്തിയത്. "മഠത്തിലെ കന്യാസ്ത്രീ എന്ന് പറയരുത്. സഭയിൽ നിന്ന് പുറത്താക്കപ്പെട്ട്, ഉടുപ്പ് ബലമായിട്ട് ഇട്ടോണ്ട് നടക്കുന്ന കുറേ മറ്റേ സാധനങ്ങള്, അത്രയേ ഉള്ളൂ.. ഹൈക്കോടതിയ്ക്ക് മുന്നിൽ സത്യാഗ്രഹം കുത്തിയിരുന്നവളുമാരല്ലേ, അതിനെപ്പറ്റിയൊക്കെ വർത്താനം പറയാതെ. എന്നോട് ചോദിക്കരുത് അതൊന്നും. വേറെ വല്ലയിടത്തും പോയി ചോദിച്ചോ" പിസി ജോർജ് പറഞ്ഞു.
'അറിയാൻമേലെ അതിന്‍റെ സ്വഭാവമൊക്കെ'
കന്യാസ്ത്രീകളെക്കുറിച്ച് തന്നോട് അഭിപ്രായം ചോദിക്കരുതെന്നും, ഓരോന്ന് പറയിച്ച് അതിന് കേസൊന്നും വേണ്ടെന്നും പൂഞ്ഞാർ മുൻ എംഎൽഎ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. "എത്ര നാളായെന്നേ ഹൈക്കോടതിയ്ക്ക് മുന്നിൽ കുത്തിയിരുന്ന്.., അറിയാൻമേലെ അതിന്‍റെ സ്വഭാവമൊക്കെ, ഞാൻ പറയണോ, എന്നെക്കൊണ്ട് പറയിക്കേണ്ട ഇനി, പറയിച്ച് അതിന് കേസും വഴക്കും വേണ്ട. അതുകൊണ്ട് മിണ്ടുന്നില്ല ഞാൻ" പിസി ജോർജ് പറഞ്ഞു.
"ജോലി എന്തെന്ന് ഒക്കെ എല്ലാർക്കും അറിയാം"
കുർബാനയ്ക്കിടെ വൈദികൻ മുസ്ലിം വിരുദ്ധ പരാമർശം നടത്തിയെന്ന കന്യാസ്ത്രീകളുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോ അവർക്ക് വട്ട്പിടിച്ച് വല്ലതും പറയുന്നതിന്‍റെ ഒന്നും പിറകെ നടക്കാതെയെന്നായിരുന്നു പിസി ജോർജിന്‍റെ മറുപടി. "അവര് വെറുതെ കള്ളത്തരം അല്ലാതെ വല്ലതും പറഞ്ഞോ. ഹൈക്കോടതിയുടെ മുന്നിൽ കുത്തിയിരുന്നോണ്ട് എന്താ പറഞ്ഞത്. ഫ്രാങ്കോ പിതാവ് ബലാത്സംഗം ചെയ്തെന്നുവരെ പറഞ്ഞില്ലേ. തെളിയിച്ചോ? ഇങ്ങനെ പറഞ്ഞോണ്ടിരിക്കും. നാല് അഞ്ചെണ്ണം ഉണ്ട്, അതിന്‍റെ ജോലി എന്താണെന്ന് ഒക്കെ എല്ലാർക്കും അറിയാം" പിസി ജോർജ് പറഞ്ഞു. ഫ്രാങ്കോ കേസിൽ വിചാരണ നടക്കട്ടെയും വിധി വന്നിട്ട് നമ്മൾക്ക് സംസാരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കന്യാസ്ത്രീകൾ പ്രതിഷേധിച്ചത് മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ
കുർബാനയ്ക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തിയ വൈദികനെതിരെയായിരുന്നു കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ കഴിഞ്ഞദിവസം പ്രതിഷേധിച്ചത്. പാലാ ബിഷപ്പിന്‍റെ വിവാദ പരമാർശത്തിന്‍റെ പശ്ചാത്തലത്തിൽ മഠത്തിലെ ചാപ്പലിലെ കുര്‍ബാനക്കിടെ വൈദികന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നും ഇതിനെ എതിര്‍ത്തുവെന്നും സിസ്റ്റര്‍ അനുപമയാണ് മാധ്യമങ്ങളോട് പറഞ്ഞത്. പാലാ മെത്രാൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞ കാര്യങ്ങൾ സത്യമാണെന്ന് പറഞ്ഞുകൊണ്ട് വർഗീയത വിതയ്ക്കുന്ന രീതിയിലുള്ള പ്രസംഗമാണ് വൈദികൻ നടത്തിയതെന്നും സിസ്റ്റർ വ്യക്തമാക്കിയിരുന്നു.
Also Read : 'വർഗീയത ഇവിടെ വിളമ്പേണ്ട'; കുർബാനയ്ക്കിടെ വൈദികന്‍റെ മുസ്ലീം വിരുദ്ധ പരാമർശം; പ്രതിഷേധവുമായി കന്യാസ്ത്രീകൾ
ക്രിസ്തു പഠിപ്പിച്ചത് സ്നേഹിക്കാൻ
തികച്ചും മുസ്ലിം വിരുദ്ധമായിട്ടുള്ള പ്രസംഗമായിരുന്നു അച്ചൻ നടത്തിയതെന്നും സിസ്റ്റർ പറഞ്ഞിരുന്നു. "ക്രിസ്തു പഠിപ്പിച്ചത് വർഗീയത വിതയ്ക്കാൻ അല്ലല്ലോ, സ്നേഹം എന്നൊരു വാക്കിലൂടെയാണ് എല്ലാം പൂർത്തിയാകേണ്ടത്. മറ്റുള്ളവരെ സ്നേഹിക്കാനും അയൽക്കാരെ സ്നേഹിക്കാനും എല്ലാവരും ഒത്തൊരുമയോടെ പോകാനുമാണ് ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്." ആ ക്രിസ്തു മാർഗത്തിൽ നിന്നും എതിർദിശയിലേക്ക് പോകുന്നത് കണ്ടപ്പോഴാണ് തങ്ങൾ പ്രതികരിച്ചതെന്നും സിസ്റ്റർ വ്യക്തമാക്കിയിരുന്നു.