മൃതദേഹം കണ്ടെത്തിയ സ്ഥലം വീട്ടില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ
വീട്ടില്‍ നിന്നും 500 മീറ്ററോളം അകലെയായി പള്ളിമൺ ആറ്റിലാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ആറ്റില്‍ മണൽച്ചാക്കുകള്‍ നിരത്തി നിര്‍മിച്ചിരിക്കുന്ന തടയണയുടെ അപ്പുറത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തടയണയില്‍ ചെറിയൊരു വിടവുണ്ട്. മൃതദേഹം ഇങ്ങോട്ട് ഒഴുകിയെത്തിയതാണോ അതോ മനപൂര്‍വ്വം ഇവിടെ കൊണ്ടുവന്നിട്ടതാണോ എന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. കാടും റബര്‍ തോട്ടങ്ങളും നിറഞ്ഞ ഇവിടം വിജനമായ പ്രദേശമാണ്.
മരണത്തില്‍ ദുരൂഹതയെന്ന് നാട്ടുകാര്‍
കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആവര്‍ത്തിക്കുന്നത്. മുന്‍പ് പലരും കുളിക്കാനും തുണിയലക്കാനുമായി ഇവിടെ എത്താറുണ്ടെങ്കിലും ദേവനന്ദയുടെ കുടുംബം ഇങ്ങോട്ടു വരാറില്ല. അതുകൊണ്ട് കുട്ടി തനിയെ പുഴയിലെത്തി എന്ന വാദത്തോട് നാട്ടുകാര്‍ക്ക് യോജിപ്പില്ല. ദേവനന്ദ വീടിനു പുറത്തോ റോഡിലോ കളിക്കാനായി പോകാറില്ലെന്ന് അമ്മ ധന്യ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പഞ്ചായത്തംഗമായ ഉഷയും അഭിപ്രായപ്പെടുന്നത്.
രാത്രി വൈകിയും പുഴയില്‍ തിരച്ചിൽ നടത്തി
കുട്ടിയെ കാണാതായതിനു പിന്നാലെ പുഴയിലും തെരച്ചിൽ ആരംഭിച്ചിരുന്നു. പുലര്‍ച്ചെ മൂന്നു മണി വരെ പുഴയില്‍ ഈ ഭാഗത്തു തിരച്ചില്‍ നടത്തിയതാണെന്നും എന്നാല്‍ പുലര്‍ച്ചെ മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. കുട്ടി തനിയെ ഈ സ്ഥലത്തേയ്ക്ക് എത്താനുള്ള സാധ്യതയില്ലെന്നാണ് നാട്ടുകാരില്‍ പലരും മാധ്യമങ്ങളോടു പറഞ്ഞത്. അതേസമയം, കാണാതാകുന്ന സമയത്തു ദേവനന്ദ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം മൃതദേഹത്തിലുണ്ട്. കൂടാതെ കുട്ടി ധരിച്ചിരുന്ന ഷാളും പുഴയില്‍ നിന്ന് ലഭിച്ചിരുന്നു.
പോസ്റ്റ്മോര്‍ട്ടം പരിശോധന നിര്‍ണായകം
പള്ളിമൺ ആറ്റിൽ നിന്ന് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. മകളുടെ മൃതദേഹം കണ്ട പിതാവ് പ്രദീപ്കുമാര്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.