ആപ്പ്ജില്ല

സ്ത്രീകളുടെ കാൽ കഴുകേണ്ടെന്ന് ആലഞ്ചേരി; എതിർപ്പുമായി വൈദിക‍ര്‍

പെസഹാദിനത്തിൽ കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെയും പങ്കെടുപ്പിക്കണമെന്ന് ഫ്രാൻസിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടിരുന്നു

Samayam Malayalam 1 Apr 2018, 1:18 pm
കൊച്ചി: ഫ്രാൻസിസ് മാര്‍പാപ്പയുടെ നിലപാടിനു വിരുദ്ധമായി പെസഹാ ദിവസം സ്ത്രീകളുടെ കാൽ കഴുകേണ്ടെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്. കര്‍ദിനാള്‍ വിരുദ്ധരായ വൈദികരാണ് ആവശ്യവുമായി മുന്നോട്ടു വന്നിട്ടുള്ളതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
Samayam Malayalam alenchery


പെസഹാദിനത്തിൽ സ്ത്രീകളുടെ കാൽ കഴുകേണ്ടെന്നാണ് സീറോ മലബാര്‍ സഭയുടെ തീരുമാനമെന്ന് അറിയിച്ച് കര്‍ദിനാള്‍ ആലഞ്ചേരി പെസഹാദിനത്തിൽ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പരമ്പരാഗതരീതിയിൽ പുരുഷന്മാരുടെയും ആൺകുട്ടികളുടെയും കാലുകള്‍ കഴുകിയാൽ മതിയെന്നാണ് സര്‍ക്കുലറിൽ പറയുന്നത്.

ആഗോള കത്തോലിക്കാ സഭയിൽ ചട്ടങ്ങള്‍ പൊളിച്ചെഴുതിക്കൊണ്ട് കാൽ കഴുകൽ ശുശ്രൂഷയിൽ സ്ത്രീകള്‍ക്കും പങ്കാളിത്തം നല്‍കണമെന്ന് ഫ്രാൻസിസ് മാര്‍പാപ്പയാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതേത്തുടര്‍ന്ന് കാൽ കഴുകലിന് സ്ത്രീകളെയും പരിഗണിക്കണമെന്ന് കാണിച്ച് വത്തിക്കാൻ നിര്‍ദേശം പുറപ്പെടുവിച്ചു.

എന്നാൽ സീറോ മലബാര്‍ സഭാ ആസ്ഥാനത്ത് ചേര്‍ന്ന സിനഡ് മാര്‍പാപ്പയുടെയും കര്‍ദിനാള്‍ സംഘത്തിന്‍റെയും നിര്‍ദേശം തള്ളി. പൗരസ്ത്യ ആരാധനാക്രമത്തിൽ കാൽകഴുകൽ ശുശ്രൂഷയ്ക്ക് പ്രത്യേകപദവിയാണുള്ളതെന്നും ഇതിനെ തള്ളിക്കളയാനാവില്ലെന്നുമായിരുന്നു സഭയുടെ വാദം.

സഭയിൽ സ്ത്രീയ്ക്കും പുരുഷനും തുല്യപ്രാധാന്യമുണ്ടെന്ന് കാനോനികനിയമങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ടെന്നും പെസഹാദിവസം പുരുഷന്മാരുടെ കാലുകള്‍ മാത്രം കഴുകിയാൽ മതിയെന്ന കര്‍ദിനാള്‍ ആലഞ്ചേരിയുടെ ഉത്തരവ് സഭാവിരുദ്ധമാണെന്നുമാണ് വൈദികരുടെ വാദം. ഇടയൻ ഭൃത്യനായി മാറുന്ന മഹത്തായ സന്ദേശമാണ് ശുശ്രൂഷ നല്‍കുന്നതെന്നും അതിന് സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്നും വൈദികര്‍ വാദിക്കുന്നു. മാര്‍പാപ്പയ്ക്ക് സ്ത്രീകളുടെ കാൽ കഴുകാമെങ്കിൽ കര്‍ദിനാളിനായിക്കൂടെ എന്നാണ് വൈദികരുടെ ചോദ്യം.

കര്‍ദിനാളിന്‍റെ വിവാദ ഉത്തരവിന് സിനഡ് നല്‍കിയ പിന്തുണ ചോദ്യം ചെയ്യാനാണ് വൈദികരുടെ നീക്കം. അടുത്ത സമിതി യോഗങ്ങളിൽ തന്നെ ഇക്കാര്യം അജണ്ടയിൽ ഉള്‍പ്പെടുത്തി അവതരിപ്പിക്കുമെന്ന് ഫാ. ജോസഫ് വയലിക്കോടത്ത് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്