തിരുവനന്തപുരം: നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകൾ നടത്തിവന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അഭ്യർഥന പാലിച്ചാണ് സമരത്തിൽ നിന്ന് പിൻമാറുന്നതെന്ന് സംയുക്ത സമിതി അറിയിച്ചു. ബസ് സമരം നാലാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് സമരം അവസാനിച്ചിരിക്കുന്നത്.
Also Read : സമരത്തില്‍ നിന്നും ബസുടമകള്‍ പിന്മാറണം; തീരുമാനം ബുധനാഴ്ചയെന്ന് ഗതാഗത മന്ത്രി
വിദ്യാർഥികളുടെ കൺസെഷൻ വർധിപ്പിക്കണമെന്നതാണ് തങ്ങളുടെ പ്രധാന ആവശ്യമെന്നും ഇക്കാര്യം മുഖ്യന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത സമരസമിതി വ്യക്തമാക്കി. നികുതി സംബന്ധമായ വിഷയവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ബസുടമകൾ പറഞ്ഞു.
മിനിമം ബസ് ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് 1.10 രൂപ ഉയർത്തുക, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച അർധരാത്രിയാണ് സ്വകാര്യ ബസുടമകൾ സമരം ആരംഭിച്ചത്.
Also Read : പൊതു പണിമുടക്ക് കേരളത്തിൽ ബന്ദ് ആകുമോ? പങ്കെടുക്കുന്ന തൊഴിലാളി സംഘടനകൾ ഏതെല്ലാം? വിശദാംശങ്ങളറിയാം
അതേസമയം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പൊതു പണിമുടക്കില്‍ പങ്കെടുക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബസ് ചാർജ് വർധിപ്പിക്കുവാന്‍ തീരുമാനിച്ചതാണെന്നും ബുധനാഴ്ച ചേരുന്ന എൽഡിഎഫ് യോഗത്തിൽ ചർച്ച ചെയ്ത് ചാർജ് വർധനവ് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ഗതാഗത മന്ത്രി കഴിഞ്ഞദിവസം തന്നെ പറഞ്ഞിരുന്നു. ബസ് ഉടമകൾ പിടിവാശി ഉപേക്ഷിച്ച് പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ബുദ്ധിമുട്ടിക്കുന്ന അനാവശ്യ സമരത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച നടത്തിയത്.