ആപ്പ്ജില്ല

'പോലീസുകാരനെതിരെ നടപടി', 'സർക്കാർ ജോലി'; കളക്ടറുടെ വാക്ക് വിശ്വസിക്കാമെന്ന് ദമ്പതിമാരുടെ മക്കൾ

കളക്ടറുടെ വാക്ക് വിശ്വസിക്കുന്നുവെന്നും അച്ഛനെ സംസ്കരിച്ചതിനോടു ചേര്‍ന്നു തന്നെ അമ്മയെയും സംസ്കരിക്കണമെന്നും കുട്ടികള്‍ പറഞ്ഞു.

Samayam Malayalam 29 Dec 2020, 8:10 pm
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീടൊഴിപ്പിക്കലിനിടെ തീകൊളുത്തി മരിച്ച അമ്പിളിയുടെ മൃതദേഹം തടഞ്ഞുള്ള പ്രതിഷേധം അവസാനിച്ചതായി റിപ്പോര്‍ട്ട്. മരിച്ച രാജൻ്റെയും അമ്പിളിയുടെയും മക്കള്‍ക്കൊപ്പം നാട്ടുകാര്‍ നടത്തിയ വഴി തടയൽ സമരമാണ് അവസാനിച്ചത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് പ്രതിഷേധം അവസാനിച്ചത്.
Samayam Malayalam neyyattinkara
മക്കളിൽ ഒരാൾക്ക് ജോലി കൊടുക്കണമെന്ന് നാട്ടുകാരുടെ ആവശ്യം Photo: Samayam Malayalam/Supplied


ജില്ലാ കളക്ടര്‍ നവജ്യോത് സിങ് ഖോസെയുടെ വാക്കുകള്‍ വിശ്വസിക്കുന്നുവെന്ന് മക്കള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മക്കളിൽ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന പോലീസുകാരനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഗുരുതരമായി പൊള്ളലേറ്റു ചികിത്സയിലായിരിക്കേ ഇന്നു മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലേയ്ക്കു കൊണ്ടുവന്ന ആംബുലൻസ് നാട്ടുകാര്‍ തടയുകയായിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുക്കുകയായിരുന്നു.

Also Read: നെയ്യാറ്റിൻകര സംഭവം: തത്സമയ വാർത്തകൾ undefined

ആരോപണം നേരിടുന്ന പോലീസുകാരനെതിരെ നടപടിയെടുക്കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി. മക്കളിൽ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്നും കളക്ടര്‍ വ്യക്തമാക്കി. കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നതായി ദമ്പതിമാരുടെ മക്കള്‍ പറഞ്ഞു. അച്ഛനെ സംസ്കരിച്ച സ്ഥലത്തോടു ചേര്‍ന്നു തന്നെ അമ്മയെയും സംസ്കരിക്കണമെന്നും മക്കള്‍ ആവശ്യപ്പെട്ടു.

ഇന്ന് ഉച്ചയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുട്ടികളെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. സംഭവത്തിൽ അടിയന്തര ഇടപെടലിന് നിര്‍ദേശം നല്‍കിയ മുഖ്യമന്ത്രി കുട്ടികള്‍ക്ക് വീടുവെച്ചു നല്‍കാനുള്ള നിര്‍ദേശവും നല്‍കി. ഇതിനായി ജില്ലാ ഭരണകൂടത്തിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദമ്പതികളുടെ മരണത്തിന് കാരണമായ സംഭവത്തിൽ അന്വേഷണം നടത്താൻ ഡിജിപിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Also Read: 'ജയ് ശ്രീറാം' മുതൽ ജാതി പറഞ്ഞ് ആശംസ വരെ! ഭരണം പിടിച്ചെങ്കിലും തുടക്കം മുതൽ പാളിച്ചകൾ; പാലക്കാട് ബിജെപിയിൽ അസ്വസ്ഥത

നെയ്യാറ്റിൻകര അതിയന്നൂര്‍ നെട്ടതോട്ടം ലക്ഷം വീട് കോളനിയിലായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച വീടൊഴിപ്പിക്കലിനിടെ ദമ്പതിമാര്‍ തീകൊളുത്തി മരിച്ചത്. രാജനും കുടുംബവും സ്ഥലം കയ്യേറിയെന്നു കാണിച്ച് അയൽവാസിയായ വസന്ത നെറ്റാറ്റിൻകര പ്രിൻസിപ്പൽ മുൻസിഫ് കോടതിയെ സമീപിച്ചിരുന്നു. പരാതി അഭിഭാഷക കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തുകയും രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ കോടതി ഉത്തരവിടുകയും ചെയ്യുകയായിരുന്നു. എന്നാൽ കോടതി ഉത്തരവ് പ്രകാരം പോലീസ് വീടൊഴിപ്പിക്കാൻ എത്തിയപ്പോള്‍ രാജൻ ഭാര്യ അമ്പിളിയെ ചേര്‍ത്തു പിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍ കത്തിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. എന്നാൽ പോലീസുകാരൻ്റെ കൈതട്ടിയാണ് തീപടര്‍ന്നതെന്നും മരണത്തിന് ഉത്തരവാദി പോലീസാണെന്നുമാണ് ആരോപണം.

ഗുരുതരമായി പൊള്ളലേറ്റ രാജൻ ഞായറാഴ്ച രാത്രിയും അമ്പിളി തിങ്കളാഴ്ച രാത്രിയും മരിക്കുകയായിരുന്നു. തര്‍ക്കവിഷയമായ ഭൂമിയിൽ കുടുംബം താമസിക്കുന്ന വീടിനു മുന്നിൽ തന്നെയാണ് രാജനെ സംസ്കരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്