ഷെഹ്ല ഷെറിൻ എന്ന അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ മരണം ചർച്ചയാകുന്നതിനിടെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയാകുകയാണ് മറ്റൊരു വിദ്യാർഥിനി. സുൽത്താൻ ബത്തേരിയിലെ സർവജന വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകരുടെ അനാസ്ഥയെ കുറിച്ച് സോഷ്യൽ മീഡിയയിൽ സജീവ് ചർച്ച നടക്കുന്നതിനിടെയാണ് അതേ സ്കൂളിലെ മറ്റൊരു പെൺകുട്ടി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്.
അധ്യാപകർക്കെതിരെ മാധ്യമങ്ങൾക്ക് മുൻപിൽ ഭയം കൂടാതെ സംസാരിച്ച ആ പെൺകുട്ടി ആരാണെന്ന് ഇതിനോടകം ഫേസ്ബുക്കിലും മറ്റും ചർച്ച തുടങ്ങി കഴിഞ്ഞു. കൃത്യസമയത്ത് ഷെഹ്ലയെ ആശുപത്രിയിൽ എത്തിച്ചില്ലായെന്നും കുട്ടിയുടെ പിതാവ് സ്കൂളിൽ വരുന്നത് വരെ അധ്യാപകർ കാത്ത് നിന്നുവെന്നും ഈ വിദ്യാർഥിനി കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. സർവജന സ്കൂളിലെ തന്നെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ നിദ ഫാത്തിമയാണ് അധ്യാപകർക്കെതിരെ സധൈര്യം മുന്നോട്ട് വന്നത്.
Also Read: ഷെഹ്ലയുടെ മരണത്തിന് ഇടയാക്കിയത് അധ്യാപകരും സർക്കാരും; വിമർശിച്ച് ട്രോളുകൾ
മുൻപ് ബത്തേരി – മൈസൂർ ദേശീയ പാതയിലെ യാത്രാനിരോധനത്തിനെതിരെ നടന്ന സമരത്തിൽ മുദ്രാവാക്യം വിളിച്ച് മുന്നേറിയ നിദയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ഒക്ടോബർ ആറിന് ഫോട്ടോഗ്രാഫർ ആയ ജോൺസൻ പാട്ടവയൽ ആണ് നിദയുടെ ചിത്രം തന്റെ ഫേസ്ബുക് അകൗണ്ടിലൂടെ ഷെയർ ചെയ്തിരുന്നത്.
അന്ന് സമരത്തിൽ പങ്കെടുത്ത വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ ചിത്രത്തോടൊപ്പമാണ് നിദയുടെ ചിത്രവും ജോൺസൺ പകർത്തി ഫേസ്ബുക്കിൽ ഇട്ടത്. സ്കൂളിൽ പഠിക്കുന്ന കുട്ടി ഇത്തരത്തിൽ മരണപ്പെടുമ്പോൾ തങ്ങൾക്ക് വേദനയുണ്ടാവില്ലേ എന്ന് നിദ മാധ്യമങ്ങളിലൂടെ സമൂഹത്തോട് ചോദിച്ചിരുന്നു. സർവജന സ്കൂളിൽ കാറുള്ള അധ്യാപകർ ഉണ്ടായിരുന്നിട്ടും ഷെഹ്ലയെ ഒരു കിലോമീറ്റർ അപ്പുറത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിക്കാൻ മടി കാണിച്ചുവെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു.
Also Read: കോഴിക്കോട് നിന്ന് ഷെഹ്ലയെ യാത്രയാക്കിയത് ഹൽവയും മിഠായിയുമായി; നൊമ്പരമായി 'പച്ചന'യുടെ വാക്കുകൾ