ആപ്പ്ജില്ല

റോഡുകളും പാലങ്ങളും ശരിയാക്കാൻ മാത്രം വേണം 5815 കോടി

റോഡ് ഗതാഗതം പഴയപടിയാക്കാൻ ഒന്നര വര്‍ഷം വേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ്

Samayam Malayalam 27 Aug 2018, 9:05 am
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തിൽ തകര്‍ന്ന റോഡുകളും പാലങ്ങളും പഴയപടിയാക്കാൻ ഒന്നര വര്‍ഷം വേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ്. റോഡുകളും പാലങ്ങളും പുനര്‍നിര്‍മിക്കാൻ 5815.25 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്.
Samayam Malayalam flood road.


അടിയന്തരമായി നടത്തേണ്ട അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ ഇതിനോടകം 1000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള റോഡ് വികസന പദ്ധതികളെ ബാധിക്കാത്ത രീതിയിൽ 5000 കോടി രൂപയിലേറെ കണ്ടെത്തേണ്ടി വരുമെന്നതാണ് സര്‍ക്കാരിന്‍റെ മുന്നിലുള്ള വെല്ലുവിളി.

പ്രളയത്തില്‍ ഏറ്റവുമധികം നഷ്ടമുണ്ടായത് പൊതുമരാമത്ത് വകുപ്പിനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറുതും വലുതുമായി മൊത്തത്തിൽ 34,732 കിലോമീറ്റര്‍ റോഡാണ് തകര്‍ന്നത്. ഇവയുടെ പുനര്‍നിര്‍മാണത്തിന് 4978.08 കോടി രൂപ വേണ്ടിവരും. ദേശീയപാതകളുടെ പുനര്‍നിര്‍മാണത്തിന് 533.78 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്. തകര്‍ന്ന പാലങ്ങള്‍ നന്നാക്കാൻ 293.3 കോടിയും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ശരിയാക്കാൻ 10.09 കോടിയും വേണ്ടിവരും. സംസ്ഥാനത്ത് മൊത്തം 218 പാലങ്ങളാണ് തകര്‍ന്നത്.

കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചത്. പ്രളയത്തില്‍ റോഡുകളിൽ അടിഞ്ഞ മാലിന്യം നീക്കം ചെയ്യാൻ മാത്രം അഞ്ചു കോടിയോളം രൂപ ഇതിനോടകം ചെലവഴിച്ചു. 25 ഇടങ്ങളിൽ ഉരുള്‍പൊട്ടി റോഡ് തകര്‍ന്നു. ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 18 കോടി രൂപ വേണ്ടി വന്നു.

വെള്ളക്കെട്ട് മൂലം ഭാവിയിൽ റോഡുകള്‍ തകരാതിരിക്കാൻ 196 കോടി രൂപ മുടക്കി അഴുക്കുചാലുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്