Please enable javascript.Rahul Gandhi,രാഹുൽ ഗാന്ധി ഏറ്റവും വലിയ ഭീരുവെന്ന് കെ സുരേന്ദ്രൻ; ചെയ്തത് കൊടുംചതിയെന്ന് രാജീവ് ചന്ദ്രശേഖർ - rahul gandhi who ran to raebareli is a coward says k surendran lok sabha election 2024 - Samayam Malayalam

രാഹുൽ ഗാന്ധി ഏറ്റവും വലിയ ഭീരുവെന്ന് കെ സുരേന്ദ്രൻ; ചെയ്തത് കൊടുംചതിയെന്ന് രാജീവ് ചന്ദ്രശേഖർ

Authored byപ്രണവ് മേലേതിൽ | Samayam Malayalam 3 May 2024, 6:41 pm
Subscribe

രാഹുൽ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഭീരുവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളോട് ചെയ്തത് വഞ്ചനയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഹൈലൈറ്റ്:

  • വയനാട്ടിൽ രാഹുലിനെ പിന്തുണച്ച യുഡിഎഫുകാരെയും കോൺഗ്രസുകാരെയും അദ്ദേഹം പറ്റിച്ചിരിക്കുകയാണ്
  • ഈ തിരഞ്ഞെടുപ്പോടെ വയനാട് കോൺഗ്രസിന്റെ ഉറച്ച കോട്ടയല്ലാതെയായി
  • റായ്ബറേലിയിലും രാഹുൽ തോൽക്കുമെന്ന് ഉറപ്പാണ്
rajeev chandrasekhar
രാജീവ് ചന്ദ്രശേഖർ
കോഴിക്കോട്: റായ്ബറേലിയിൽ സ്ഥാനാർത്ഥിയായതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരുവാണ് താനെന്ന് രാഹുൽ ഗാന്ധി തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അമേഠിയിലാണ് മത്സരിച്ചിരുന്നതെങ്കിൽ സ്വന്തം മണ്ഡലം തിരിച്ചുപിടിക്കാൻ വേണ്ടിയാണെന്നെങ്കിലും പറയാമായിരുന്നു. എന്നാൽ കഴിഞ്ഞ തവണ കോൺഗ്രസ് യുപിയിൽ വിജയിച്ച ഏക സീറ്റായ റായ്ബറേലിയിൽ മത്സരിക്കുന്നതോടെ അദ്ദേഹം ആരാണെന്ന് എല്ലാവർക്കും ബോധ്യമായതായി കെ സുരേന്ദ്രൻ പറഞ്ഞു. രാഹുൽഗാന്ധി വയനാട്ടുകാരെയും കേരളത്തെയും വഞ്ചിക്കുകയാണെന്ന ബിജെപിയുടെ ആരോപണം ശരിയായിയിരിക്കുകയാണെന്നും കോഴിക്കോട് അദ്ദേഹം പറഞ്ഞു.
"വയനാട് തന്റെ കുടുംബമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഇപ്പോൾ കുടുംബത്തെ ചതിച്ചിരിക്കുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടതാണ്. എന്നാൽ രാഹുൽ ഗാന്ധി സ്ഥിരം ചെയ്യുന്നത് പോലെ വയനാട്ടുകാരെ കബളിപ്പിച്ചു. വയനാട്ടിലെ തിരഞ്ഞെടുപ്പ് കഴിയും വരെ ഉത്തരേന്ത്യയിൽ മത്സരിക്കുന്ന കാര്യം അദ്ദേഹം മറച്ചുവെച്ചു. കഴിഞ്ഞ അഞ്ചുവർഷമായി രാഹുൽ വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുന്നത് ഇപ്പോൾ സമ്പൂർണത കൈവരിച്ചിരിക്കുകയാണ്. വയനാട്ടിൽ രാഹുലിനെ പിന്തുണച്ച യുഡിഎഫുകാരെയും കോൺഗ്രസുകാരെയും അദ്ദേഹം പറ്റിച്ചിരിക്കുകയാണ്. മുസ്ലിംലീഗ് അദ്ധ്വാനിച്ചതിന്റെ കൂലി അവർക്ക് രാഹുൽ കൊടുത്തു കഴിഞ്ഞു," കെ സുരേന്ദ്രൻ പരിഹസിച്ചു.

റായ്ബറേലിയിലും രാഹുൽ തോൽക്കുമെന്ന് ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ വഞ്ചിക്കുന്ന കാര്യത്തിൽ അവാർഡ് കൊടുക്കുകയാണെങ്കിൽ ഓസ്ക്കാർ അവാർഡ് കിട്ടേണ്ടയാളാണ് രാഹുൽ ഗാന്ധി. വയനാട്ടിൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നും പോളിംഗ് ഉണ്ടായില്ലെന്നാണ് റിപ്പോർട്ട്. രാഹുലിനെതിരെ ശക്തമായ ഒരു വികാരം വയനാട്ടിലുണ്ടായിരുന്നുവെന്ന് കോൺഗ്രസുകാർ വരെ സമ്മതിക്കുന്നുണ്ട്. ഈ തിരഞ്ഞെടുപ്പോടെ വയനാട് കോൺഗ്രസിന്റെ ഉറച്ച കോട്ടയല്ലാതെയായിരിക്കുകയാണ്. എംപിയെന്ന നിലയിൽ അമേഠിയിൽ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അദ്ദേഹം അവിടെ തോറ്റത്. ഇത് തന്നെയാണ് വയനാട്ടിലും സംഭവിച്ചതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അതെസമയം രാഹുൽ ഗാന്ധി വയനാടിന് പുറമെ റായ്‌ബറേലിയിലും മത്സരിക്കുന്നത് വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളോട് കാട്ടുന്ന കൊടും വഞ്ചനയാണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്‌ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ജനരോഷം ഭയന്ന് അഞ്ച് വർഷം മുൻപ് അമേത്തിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ അഭയം പ്രാപിച്ചയാളാണ് രാഹുൽ. തുടർച്ചയായി തന്നെ തെരഞ്ഞെടുത്തുപോന്നിരുന്ന അമേത്തിയിലെ ജനങ്ങളോട് വിശ്വാസവഞ്ചന കാട്ടിയതിനാൽ അവിടെ തോൽക്കുമെന്ന് നന്നായറിയാമായിരുന്നതിനാലാണ് കഴിഞ്ഞ തവണ വയനാട്ടിലേക്ക് രാഹുൽ ഗാന്ധി ഓടിയത്. പക്ഷെ കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം വയനാട്ടിലെ ജനങ്ങൾക്കും കേരളത്തിലെ പൗരന്മാർക്കും വേണ്ടി ഒന്നും ചെയ്തില്ല. വയനാട്ടിലെ ജനങ്ങളുടെ ദുരിതം തുടരുകയാണ്. "മനുഷ്യരും മൃഗങ്ങളും തമ്മിൽ വയനാട്ടിൽ സംഘർഷമുണ്ട്. അതിനായി രാഹുൽ ഗാന്ധി ഒന്നും ചെയ്തില്ല. വയനാട്ടിലെ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ നൈപുണ്യമുണ്ടാക്കുന്നതിനോ അദ്ദേഹം ഒന്നും ചെയ്തില്ല, വയനാട്ടിൽ നിക്ഷേപങ്ങൾക്കായി ഒന്നും ചെയ്തില്ല," അദ്ദേഹം പറഞ്ഞു.

ഇപ്പോൾ വയനാട്ടിൽ നിന്ന് ജാമ്യമെടുത്ത് റായ്ബറേലിയിലേക്ക് മാറാൻ ആലോചിക്കുന്ന കാര്യവും തന്നെ വിശ്വസിച്ച വയനാട്ടിലെ ശുദ്ധരായ വോട്ടർമാരിൽ നിന്ന് മറച്ചു വച്ചാണ് രാഹുൽ ഗാന്ധി വീണ്ടും അവിടെ മത്സരിക്കാനെത്തിയതെന്നിപ്പോൾ വെളിവായിരിക്കുന്നു. നിങ്ങളെ സേവിക്കാൻ എനിക്ക് കഴിയില്ലെന്ന് വയനാട്ടിലെ ജനങ്ങളോട് തുറന്നു പറയാനുള്ള ഔചിത്യം പോലും അദ്ദേഹം കാട്ടിയില്ല. കുടുംബ സീറ്റ് നിലനിർത്തുന്നതിന് റായ്ബറേലിയിലേക്കോടിയ രാഹുൽ വയനാട്ടിലെ ജനങ്ങളോട് കാട്ടിയത് കൊടും വഞ്ചനയാണ്.

രാഹുൽ ഇനിയൊരിക്കലും അമേത്തിയിലേക്ക് തിരിച്ചുപോകില്ല എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും രാജീവ് കൂട്ടിച്ചേർത്തു. സ്മൃതി ഇറാനി വളരെയധികം വികസന കാര്യങ്ങൾ ചെയ്ത അമേത്തിയിൽ പോയാൽ അദ്ദേഹം വീണ്ടും തോൽക്കും. വോട്ടർമാർ സ്‌മൃതിയെ വിശ്വസിക്കുകയും അവർക്കുള്ള പിന്തുണ തുടരുകയും ചെയ്യും. അതുകൊണ്ടാണ് അമേത്തി വിട്ട് കുടുംബ സീറ്റായ റായ്‌ബറേലിയിലേക്ക് രാഹുൽ കണ്ണയയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ വായിക്കൂ
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ